മാലെ: ഇന്ത്യൻ വിനോദസഞ്ചാരികളെ തിരിച്ചുവിളിച്ച് മാലദ്വീപ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകണമെന്ന് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ ഇന്ത്യയോട് അഭ്യർത്ഥിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഇന്ത്യക്കാരോട് അദ്ദേഹത്തിന്റെ അഭ്യർത്ഥന. പുതുതായി അധികാരമേറ്റ സർക്കാരിന് ഇന്ത്യയുമായുള്ള സഹകരണം ആവശ്യമാണ്. സമാധനപരവും സൗഹൃദപരവുമായ അന്തരീക്ഷം ഏറെ അനിവാര്യണ്. തങ്ങളുടെ സർക്കാരും ജനങ്ങളും ഇന്ത്യൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാലദ്വീപ് ടൂറിസത്തിന്റെ ഭാഗമാകാൻ ഇന്ത്യ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ മാലദ്വീപ് മന്ത്രിമാർ ഇന്ത്യയെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് രംഗത്തിയിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളലുണ്ടായത്. ഞൊടിയിടയിലാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിന് മറുപടി നൽകിയത്.
ടൂറിസം മേഖലയാണ് ദ്വീപ് രാഷ്‌ട്രത്തിന്റെ നട്ടെല്ല്. മാലദ്വീപിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യയെങ്കിൽ കേവലം ഒരു മാസം കൊണ്ട് പട്ടികയിൽ അഞ്ചാം സ്ഥാനാത്തായി ഭാരതം. ഇതോടെ മാലദ്വീപ് വൻ തിരച്ചടിയാണ് നേരിട്ടത്. തുടർന്ന് മുൻ പ്രസിഡന്റും മന്ത്രിമാരുമൊക്കെ നയതന്ത്രബന്ധം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ഇന്ത്യൻ സഞ്ചാരികളെ ക്ഷണിക്കുകയും ചെയ്തിരുന്നു.