ന്യൂഡൽഹി: കാശിയുമായുളള തന്റെ ബന്ധം മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു അമ്മയും മകനും തമ്മിലുളള ബന്ധം പോലെ പവിത്രമാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി സ്വന്തം മണ്ഡലവുമായുളള ആത്മബന്ധത്തെക്കുറിച്ച് മനസ് തുറന്നത്.
കാശിയിൽ തന്നെ ഒരിക്കൽ കൂടി സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിച്ചു. രാഷ്‌ട്രീയമായും അല്ലാതെയും കുറച്ച് വൈകാരികമായിട്ടാണ് അതിനെ കാണുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. കഴിഞ്ഞ 10 വർഷമായി കാശിയുടെ കാര്യം എപ്പോൾ സംസാരിച്ചാലും വൈകാരികമായി ബന്ധപ്പെട്ടിരിക്കും. എന്റെ കാശി എന്ന് മാത്രമേ താൻ വിശേഷിപ്പിക്കൂ. ഒരു അമ്മയും മകനും പോലുളള ബന്ധമാണത്. കാശിയിലെ ജനങ്ങൾ തന്നോട് കാണിക്കുന്ന സ്‌നേഹവും അത്തരത്തിലുളളതാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ നിന്ന് വന്നതാണെന്ന തോന്നൽ ഒരിക്കലും കാശി തനിക്ക് നൽകിയിട്ടില്ല. സങ്കൽപിക്കാനാകാത്ത സ്‌നേഹമാണ് എന്നും നൽകിയിട്ടുളളത്. 2014 ൽ താൻ കാശിയിൽ മത്സരിക്കാൻ എത്തിയപ്പോൾ ആ നിയോഗം തീരുമാനിക്കപ്പെട്ടത് അവസാന നിമിഷമാണ്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഗംഗാമാതാവാണ് ഇവിടേക്ക് വരാൻ നിർദ്ദേശിച്ചതെന്നാണ് മാദ്ധ്യമങ്ങളോട് താൻ പറഞ്ഞത്. പത്ത് വർഷത്തിന് ശേഷം ഇന്ന് ഗംഗാമാതാവ് തന്നെ ദത്തെടുത്തുവെന്ന് നിസ്സംശയം പറയാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.