അമരാവതി: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിനായി തറക്കല്ലിട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ന് രാവിലെയാണ് 350 കോടി രൂപയുടെ പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടത്. 17,029 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ ടെർമിനലിന്റെ നിർമ്മാണം. രാജമുണ്ട്രി വിമാനത്താവളത്തിൽ പുതിയ ടെർമിനൽ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ തിരക്കുള്ള സമയങ്ങളിൽ 2100-ൽ അധികം യാത്രികരെ കൈകാര്യം ചെയ്യാൻ സാധിക്കും.
പ്രതിവർഷം 30 ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം ഉറപ്പു വരുത്തുന്ന തരത്തിലാണ് ടെർമിനലിന്റെ നിർമ്മാണം. നിലവിലുള്ളതിനേക്കാൾ നാലിരട്ടി വലുതായിരിക്കുംപുതിയ ടെർമിനലെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. നിരവധി നൂതന ആശയങ്ങൾ സ്വീകരിച്ചാണ് ടെർമിനലിന്റെ നിർമ്മാണം. ഇൻഫുലേറ്റഡ് റൂഫിംഗ്, എൽഇഡി ലൈറ്റിംഗ്, മഴ വെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 28 ചെക്ക്-ഇൻ കൗണ്ടറുകളും നാല് കൺവെയർ ബെൽറ്റുകളും ഇതിൽ സജ്ജമാക്കും.