ശമ്പള കാര്യത്തിൽ ലിംഗ വിവേചനം കാട്ടിയ ഡിസ്‌നിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ അനുമതി നൽകി യുഎസ് കോടതി. 9,000 വനിതാ ജീവനക്കാർക്കാണ് അനുമതി ലഭിച്ചത്. 2015 മുതൽ വൈസ് പ്രസിഡന്റ് തസ്തികയ്‌ക്ക് താഴെ വരുന്ന വനിതാ ജീവനക്കാരും പോരാട്ടത്തിന് പിന്നിലുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഡിസ്‌നി ലാൻഡ് ഹോട്ടലുകൾ, തീംപാർക്ക്, ക്രൂയിസ് ലൈൻ, ഡിസ്‌നി ഫിലിം, ടിവി സ്റ്റുഡിയോ, എബിസി, മാർവെൽ, ലൂക്കാസ് ഫിലിംസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുന്ന വനിതാ ജീവനക്കാരാണ് നിയമപോരാട്ടത്തിന് സജ്ജമായിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തോളമായി വനിതാ ജീവനക്കാർക്ക് യാതൊരു തരത്തിലുള്ള പരിഗണനയോ അവരുടെ അടിസ്ഥാന അവകാശങ്ങളോ ലഭ്യമായിട്ടില്ലെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ലോറി ആൻഡ്രൂസ് പറയുന്നു.
വനിതാ ജീവനക്കാരെ കഴിഞ്ഞ വർഷങ്ങളിലായി കമ്പനി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ ജോലിസമയത്തോ ജോലി സ്ഥലത്തോ മതിയായ പരിഗണനയോ ബഹുമാനമോ ഒന്നും തന്നെ ഇവർക്ക് ലഭിക്കാറില്ല. തങ്ങൾ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയാണിതെന്നും ഡിസ്‌നിയെന്ന കമ്പനിയോടും പ്രിയമാണെന്ന് വനിതാ ജീവനക്കാർ പറയുന്നു. എന്നാൽ ഇവരുടെ ആവശ്യം അർഹിക്കുന്ന അംഗീകാരവും തുല്യ വേതനവും ലഭിക്കണം എന്നത് മാത്രമാണ്.
ഡിസ്‌നിയിലെ വ്യത്യസ്ത തസ്തികളിലായി പ്രവർത്തിച്ചുവരുന്ന വനിതാ ജീവനക്കാർക്ക് ഇതേ തസ്തികകളിൽ പ്രവർത്തിക്കുന്ന പുരുഷ ജീവനക്കാരേക്കാൾ രണ്ട് ശതമാനം ശമ്പളം കുറവാണെന്ന് ആൻഡ്രൂസ് വ്യക്തമാക്കി. കാലിഫോർണിയയിലെ തുല്യ വേതന നിയമത്തിന് കീഴിൽ ഫയൽ ചെയ്തിരിക്കുന്ന ഏറ്റവും വലിയ നിയമനടപടിയാണിത്. അടുത്ത വർഷം ഒക്ടോബറിന് മുമ്പ് വിചാരണ ആരംഭിക്കുമെന്നാണ് വിവരം.