കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി പോലീസ്. ഇത് സംബന്ധിച്ച വിവരങ്ങൾ അനിതാ കുമാരിയും അനുപമയും ചേർന്ന് കുറിപ്പായി എഴുതി വെച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു. ഒറ്റയ്‌ക്ക് കഴിഞ്ഞിരുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പ്രതികൾ പദ്ധതിയിട്ടിരുന്നു.
ഏത് തരത്തിലും പണം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. സ്വർണം കവരാനായി വിവിധ സ്ഥലങ്ങളിലെത്തി വൃദ്ധരെയും പ്രതികൾ നിരീക്ഷിച്ചിരുന്നു. ഇവരുടെ വീടുകൾ, മാല, കമ്മൽ, വള തുടങ്ങിയവയുടെ വിവരങ്ങളും പ്രതികൾ എഴുതി സൂക്ഷിച്ചിരുന്നു. ഓരോ സ്ഥലത്തും എത്താനും തിരിച്ചുപോകാനുമുള്ള വഴിയുടെ വിവരം വരച്ച് സൂക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി കുട്ടികളുടെയും വീടുകളുടെയും വിവരം ശേഖരിച്ച് കുറിച്ചുവെച്ചിരുന്നു.
പ്രതികളുമായി തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകുമ്പോൾ ഉപയോഗിക്കാൻ തയ്യാറാക്കിയ വ്യാജ നമ്പർ പ്ലേറ്റുകൾ പ്രതികൾ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ചിരുന്നു. ഇവയിൽ ചിലത് തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തി. പദ്മകുമാറിന്റെ ഒഴുകുപാറയിലെ ഫാം ഹൗസിൽ നടന്ന തെളിവെടുപ്പ് ഒന്നര മണിക്കൂറുകളോളം നീണ്ടു. അന്വേഷണത്തിന് സഹായകമായ വിവരങ്ങൾ പോലീസിന് ലഭിച്ചു.