തിരുവനന്തപുരം: അയ്യപ്പഭക്തരെ വലയ്‌ക്കുന്ന സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ ഇന്ന്. രാവിലെ 10.30-ന് ആരംഭിക്കുന്ന ധർണ വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉദ്ഘാടനം ചെയ്യും. വിഎച്ച്പി ജനറൽ സെക്രട്ടറി വിആർ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.
ശബരിമല ദർശനത്തിനെത്തിയ പത്ത് വയസുകാരി മരിച്ച സംഭവത്തിൽ പൂർണ ഉത്തരവാദിത്വം സർക്കാരിനും ദേവസ്വം ബോർഡിനുമാണെന്നും അതിൽ നിന്നൊഴിഞ്ഞ് മാറാൻ കഴിയില്ലെന്നും വിഎച്ച്പി തുറന്നടിച്ചു. ശബരിമല തീർത്ഥാടനം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമലയിൽ ഭക്തർ എത്താതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നതെന്നും വിഎച്ച്പി പറഞ്ഞു.
വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളമാണ് തീർത്ഥാടകർ കാത്തു കിടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ തീർത്ഥാടകർ ഇലവുങ്കലിൽ പ്രതിഷേധിച്ചു. ഇടത്താവളങ്ങളിലും റോഡുകളിലും മണിക്കൂറുകൾ കാത്തു കിടന്നാണ് നിലക്കൽ ബേസ് ക്യാമ്പിലേക്ക് ഭക്തർക്ക് എത്താൻ കഴിയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭക്തർ തളർന്നുവീഴുന്ന സാഹചര്യവുമുണ്ട്.