ന്യൂഡൽഹി: ജെഎൻയുവിൽ ഇനി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ ഇനി 10,000 രൂപ പിഴ. സർവകലാശാല വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ നിയമാവലിയിലാണ് ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധ മുദ്രാവാക്യം, അക്രമം, ധർണ, നിരാഹാര സമരം എന്നിവ നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ വ്യവസ്ഥചെയ്തിട്ടുള്ളത്. പുതിയ ചട്ടപ്രകാരം സർവകലാശാലാ ക്യാമ്പസിൽ സമരം ചെയ്യുന്ന വിദ്യാർഥികളിൽ നിന്ന് 20,000 രൂപ പിഴയും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ 10,000 രൂപ പിഴയും ചുമത്തും. കൂടാതെ ജാതി-മത അസഹിഷ്ണുത വളർത്തുന്ന മുദ്രാവാക്യങ്ങളും ഇതേ പരിധിയിൽ ഉൾപ്പെടും.
നവംബർ 24 ന് സർവകലാശാലയുടെ ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ ജെഎൻയുവിൽ വിദ്യാർത്ഥികളുടെ അച്ചടക്കം സംബന്ധിച്ച് കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ല. ചൂതാട്ടം , ഹോസ്റ്റൽ മുറികൾ അനധികൃതമായി കൈയേറൽ, അധിക്ഷേപകരവും അപകീർത്തികരവുമായ ഭാഷയുടെ ഉപയോഗം, വ്യാജരേഖ ചമയ്‌ക്കൽ എന്നിവ ഉൾപ്പെടെ 28 തരം തെറ്റായ പ്രവൃത്തികൾ പിഴയുടെ പരിധിയിൽ വരുമെന്ന് സർവകലാശാല പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു.
നിരാഹാരസമരങ്ങൾ, ധർണകൾ, യൂണിവേഴ്സിറ്റിയിലെ അംഗങ്ങളെ തടഞ്ഞുവെക്കൽ തുടങ്ങിയ പ്രതിഷേധത്തിന് 20,000 രൂപ വരെ പിഴ ഈടാക്കും.
ഒരു വിദ്യാർത്ഥി ആവർത്തിച്ച് നിയമം ലംഘിച്ചാലോ അല്ലെങ്കിൽ പഠന കാലേയലവിൽ അഞ്ച് പ്രാവശ്യമോ അല്ലെങ്കിൽ അതിൽ കൂടുതലോ കുറ്റം ആവർത്തിച്ചാലോ പ്രസ്തുത വിദ്യാർത്ഥിയെ പുറത്താക്കാൻ സർവകലാശാലയ്‌ക്ക് അധികാരമുണ്ടെന്നും നിയമാവലിയിൽ വ്യക്തമാക്കുന്നു. മുൻകൂർ അനുമതിയില്ലാതെ ക്യാമ്പസിൽ പരിപാടികൾ നടത്തിയാൽ 6,000 രൂപയാണ് പിഴ. കൂടാതെ വിദ്യാർത്ഥികൾ ജെഎൻയുവിൽ സാമൂഹ്യ സേവനം ചെയ്യുകയും വേണം. മതപരമോ സാമുദായികമോ ജാതീയമോ ദേശവിരുദ്ധമോ ആയ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ/ ലഘുലേഖകൾ (ടെക്‌സ്റ്റ് അല്ലെങ്കിൽ ചിത്രം) അച്ചടിക്കുന്നതും പ്രചരിപ്പിക്കുന്നതും ചട്ടവിരുദ്ധമായി കണക്കാക്കുമെന്നും സർവകലാശാല പുറത്തിറക്കിയ നിയമാവലിയിൽ വ്യക്തമാക്കുന്നു.