അമൃത്സർ: മെഡിക്കൽ ചെക്കപ്പിനായി കൊണ്ടുപോയ തടവുകാരൻ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്ന ദ്യശ്യങ്ങൾ പുറത്ത്. പഞ്ചാബിലാണ് സംഭവം.തട്ടിക്കൊണ്ടുപോകൽ കേസിൽ ലുധിയാന സെൻട്രൽ ജയിലിൽ കഴിയുന്ന കോൺഗ്രസ് നേതാവ് ലക്കി സന്ധു എന്ന സവോത്തം സിംഗാണ് ഇത്തരത്തിൽ വിവാഹാഘോഷത്തിൽ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വൈറലാകുകയായിരുന്നു. മറ്റ് അതിഥികൾക്കൊപ്പം ലക്കി സന്ധു നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങൾ. ഇതേത്തുടർന്ന് ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ലുധിയാന പോലീസ് കമ്മീഷണർ കുൽദീപ് ചാഹൽ പറഞ്ഞു. സബ് ഇൻസ്പെക്ടർ മംഗൾ സിംഗ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കുൽദീപ് സിംഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മൂത്രാശയ പ്രശ്നത്തെ തുടർന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പിജിഐഎംഇആർ) ആശുപത്രിയിലേക്കാണ് ലക്കി സന്ധുവിനെ കൊണ്ടുപോയത്. എന്നാൽ പരിശോധനയ്ക്ക് ശേഷം റായിക്കോട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാനായി ഉദ്യോഗസ്ഥർ അനുവദിക്കുകയായിരുന്നു. ആഘോഷത്തിന് ശേഷം ഇയാളെ ജയിലിൽ തിരിച്ചെത്തിക്കുകയും ചെയ്തു. ദൃശ്യങ്ങൾ വൈറലായതോടെ പ്രശ്നം ഗുരുതരമായി. ഉദ്യോഗസ്ഥരുടെ നടപടി പഞ്ചാബ് പോലീസിനാകെ നാണക്കേടായി.
ലക്കി സന്ധുവിനെതിരെ കലാപം, തട്ടിക്കൊണ്ടുപോകൽ, ആക്രമണം, കൊള്ളയടിക്കൽ, വെടിവയ്പ്പ് തുടങ്ങി നിരവധി കുറ്റങ്ങളാണുള്ളത്. ജയിൽ ഉദ്യോഗസ്ഥർ ലക്കിക്കൊപ്പം ഇല്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്, ജയിൽ അധികൃതർ തന്നെയാണ് ലുധിയാന പോലീസ് കമ്മീഷണർക്ക് കത്തയച്ചത്.