ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ യുവാവിന്റെ അതിക്രമം. സന്ദർശക ഗ്യാലറിയിൽ നിന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടിയെത്തിയ യുവാവാണ് അതിക്രമം കാട്ടിയത്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ അതിക്രമം. ഇയാളെ സുരക്ഷാജീവനക്കാരും എംപിമാരും ചേർന്ന് ഉടൻ പിടികൂടി. ലോക്‌സഭയിൽ ശൂന്യവേളയ്‌ക്കിടെയായിരുന്നു സംഭവം. ഇതോടെ സഭാനടപടികൾ താത്കാലികമായി നിർത്തിവച്ചു.
യുവാവിന്റെ പക്കൽ പുക സ്‌പ്രേ ഉണ്ടായിരുന്നു. ഷൂസിനുള്ളിലായിരുന്നു ഇയാളിത് ഒളിപ്പിച്ചിരുന്നതെന്നാണ് വിവരം. ഇയാളെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി സുരക്ഷാ ജീവനക്കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. പാർലമെന്റ് ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 22 വർഷം തികയുമ്പോഴാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് ശ്രദ്ധേയമാണ്.