എറണാകുളം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. 100 പേര് നിൽക്കേണ്ട സ്ഥലത്ത് 200 പേരെ നിർത്തരുതെന്നും ക്യൂ നിൽക്കുന്നവരെ കൃത്യമായി പരിപാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വെർച്ച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ടിക്കറ്റുകൾ ഇല്ലാത്തവരെ കടത്തിവിടേണ്ടെന്ന് കോടതി ആവർത്തിച്ചു.
വെർച്വൽ ക്യൂ ബുക്കിംഗ് 80,000 ആയാൽ സ്പോട്ട് ബുക്കിംഗ് 5,000 അല്ലെങ്കിൽ 10,000 ആക്കണമെന്നും ശരിയായ സൗകര്യം ഒരുക്കിയാൽ ക്യൂ നിൽക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്യൂ കോംപ്ലക്സുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ 24 മണിക്കൂറും വൃത്തിയായി സൂക്ഷിക്കണം. ഇതിനായി ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ആളെ കയറ്റാൻ കൂടുതൽ കാലി ബസുകൾ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് അയക്കണമെന്നും ഇതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. സ്പോട്ട് ബുക്കിംഗ് കുറയ്ക്കണം. വെർച്വൽ ക്യൂ ബുക്കിംഗ് 80,000 വരെ എത്തുന്ന ദിവസങ്ങളിൽ സ്പോട്ട് ബുക്കിംഗ് 10,000 ആക്കി കുറക്കണമെന്ന് ദേവസ്വം ബോർഡിനോടും ഹൈക്കോടതി നിർദ്ദേശിച്ചു.