തൃശൂർ: തലവേദനയ്ക്ക് കുത്തിവെപ്പ് എടുത്തശേഷം ഏഴ് വയസുകാരന്റെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി കുട്ടിയുടെ കുടുംബം രംഗത്ത്. ഇഞ്ചക്ഷൻ എടുത്ത നേഴ്സിനും ഡോക്ടർമാർക്കുമെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കുട്ടിയുടെ ചലനശേഷി നഷ്ടപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു.
കുത്തിവെപ്പ് എടുത്തശേഷം കുട്ടിയുടെ കാലിലെ ഒരു ഞരമ്പിന്റെ ശേഷി പൂർണമായും നഷ്ടപ്പെട്ടു. ആറുമാസത്തിന് ശേഷം മാത്രമേ കുട്ടിക്ക് ചലനശേഷി തിരികെ ലഭിക്കൂ എന്ന അവസ്ഥയിലാണ്. ചാവക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം നടന്നത്.
ഏഴ് വയസുകാരനായ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് തളർച്ച ബാധിച്ചത്. ഈ മാസം ഒന്നിനായിരുന്നു കുട്ടി ചികിത്സ തേടിയത്. സംഭവത്തിൽ ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.