സാംസങ് ഗാലക്‌സി സീരിസുകൾ വളരെ പെട്ടെന്നാണ് ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമായത്. ആപ്പിളിനോട് കിടപിടിച്ചുകൊണ്ടാണ് ഗ്യാലക്‌സി എസ്23 വിപണിയിലേക്ക് കുതിച്ചത്. ഈ വേളയിൽ ഐഫോണുകളെക്കാളും എന്തുകൊണ്ടും വിപണിയിൽ മുന്നിൽ നിൽക്കുന്നത് സാംസങ് ഫോണുകളാണെന്ന വാദങ്ങളും ഉയർന്നിരുന്നു.
സാംസങ് ഫോണുകൾക്ക് ആവശ്യക്കാരേറുന്നതിന് പിന്നാലെ കേന്ദ്രസർക്കാർ സുരക്ഷാ മുന്നിറിയിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഉപയോക്താക്കൾ ഒന്നിലധികം അപകടസാധ്യതകൾ നേരിടുന്നുവെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സാംസങ് മൊബൈലിന്റെ ആൻഡ്രോയിഡ് പതിപ്പുകളായ 11,12,13,14 എന്നിവയിലാണ് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും വിവരങ്ങൾ ചോർത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് സിഇആർടി ഗവേഷകർ പറയുന്നു. സാംസങ് ഗാലക്‌സി എസ്23യ്‌ക്കും മറ്റ് ഉപയോക്താക്കൾക്കുമെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗാലക്‌സി എസ്23 സീരീസ്, ഗാലക്‌സി ഫ്‌ളിപ് 5, ഗാലക്‌സി ഫോൾഡ് 5 തുടങ്ങിയ സാംസങ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സാംസങ് ഉപകരണങ്ങളിലും അപകട സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.
സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി പെട്ടെന്ന് തന്നെ സുരക്ഷാ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് ഗവേഷകർ പറയുന്നു. അപ്‌ഡേറ്റ് ചെയ്യുന്നത് വരെയും പരിചിതമല്ലാത്ത വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. ആപ്പുകളെല്ലാം അപ് ടു ഡേറ്റ് ആയി നിലനിർത്താൻ ഉപയോക്താക്കൾ ശ്രമിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിന് സമാനമായ വിശ്വസനീയ ഉറവിടങ്ങളിൽ നിന്നുമാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക.