ന്യൂഡൽഹി: പെനാൽറ്റി ഗോളിൽ പഞ്ചാബിനെ വീഴ്‌ത്തി കൊമ്പന്മാർക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ആദ്യപകുതിയുടെ അവസാനത്തിൽ ദിമിത്രിയോസ് ഡയമന്റകോസാണ് മഞ്ഞപ്പടയ്‌ക്കായി പെനാൽറ്റിയിലൂടെ വലകുലുക്കിയത്. 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ഗോവയാണ് ഒന്നാമത്.
ബ്ലാസ്‌റ്റേഴ്‌സിന്റെ മദ്ധ്യനിര താരം മുഹമ്മദ് എയ്മനെ 49ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്‌സിന് പെനാൽറ്റി ലഭിച്ചത്. ഉന്നം തെറ്റാതെ ഡയമന്റകോസെടുത്ത കിക്ക് വലയ്‌ക്കുള്ളിലായി. 53ാം മിനിറ്റിൽ ബോക്‌സിനു തൊട്ടുമുന്നിൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂല ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്ക് ഇടതുബാറിൽ തട്ടി മടങ്ങി. തൊട്ടുപിന്നാലെ മുഹമ്മദ് അസ്ഹറിന്റെ ഷോട്ടിന് മാർകോ ലെസ്‌കോവിച്ചിന്റെ ഹെഡർ. പക്ഷേ അതും ലക്ഷ്യം കണ്ടില്ല.
ആദ്യ പകുതിയിൽ പതുങ്ങി കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. പന്ത് കൈവശം വെക്കുന്നതിലും പാസ്സിംഗ് ഗെയിമിലും മഞ്ഞപ്പടക്കായിരുന്നു മൂൻതൂക്കം. പരിശീലകൻ ഇവാൻ വുകോമാനോവിചിന്റെയും നായകൻ അഡ്രിയാൻ ലൂണയുടെയും അഭാവത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.