ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യും. ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാർക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. യുഐഡിഎഐയെ ഇ-മെയിൽ വഴിയോ ടോൾ ഫ്രീ നമ്പറായ 1947-വഴിയോ വ്യക്തികൾക്ക് പരാതികൾ സമർപ്പിക്കാമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്‌ഡേറ്റ് ഉൾപ്പെടെ ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് ആധാർ ഓപ്പറേറ്റർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർക്കശമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് എൻറോൾമെന്റ് ഏജൻസികളെ തിരഞ്ഞെടുക്കുന്നത്.
വ്യക്തികളെ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിലേക്ക് എൻറോൾ ചെയ്യുന്നതും അവരുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും ആധാർ കേന്ദ്രങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതിനായി രജിസ്ട്രാർമാരുടെയും എൻറോൾമെന്റ് സെന്ററുകളുടെയും ശൃംഖലയെയാണ് യുഐഡിഎഐ ആശ്രയിക്കുന്നത്.