വസ്ത്രം വാങ്ങാനും ഭക്ഷണം വാങ്ങാനും സാധനം വാങ്ങാനും ഡോക്ടറെ കാണാൻ വരെ ഇന്റർനെറ്റിൽ പരതി കണ്ടെത്തുന്നവരാണ് നമ്മൾ. ഇതിലേറെ പേരും ആശ്രയിക്കുന്നവയാണ് ഫുഡ് ഡെലിവറി ആപ്പുകൾ. അവയിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ളതാണ് സ്വിഗ്ഗി. എല്ലാ തവണത്തെ പോലെയും ഇത്തവണയും സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്, അതിലേറെ കൗതുകം ജനിപ്പിക്കുന്നതാണ്.
തുടർച്ചയായി എട്ടാം തവണയും സ്വിഗ്ഗിയുടെ ബിരിയാണിക്കാണ് രാജ്യത്തേറെ പ്രിയം. മുംബൈ സ്വദേശി കഴിഞ്ഞ ഒരു വർഷത്തിനിടെ 42.3 ലക്ഷം രൂപയുടെ ബിരിയാണിയാണ് ഓർഡർ ചെയ്തത്. സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ടിലാണ് കൗതുകം ഉണർത്തുന്ന ഈ കണക്ക്. 365 ദിവസത്തിനിടെ 1,633 ബിരിയാണ് മുംബൈ സ്വദേശി ഓർഡർ ചെയ്തത്. അതായത് പ്രതിദിനം ശരാശരി നാല് പ്ലേറ്റ് ബിരിയാണി.
സെക്കൻഡിൽ 2.5 സെർവിംഗ് എന്ന നിരക്കിലാണ് സ്വിഗ്ഗി രാജ്യത്ത് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബിരിയാണിയിൽ ചിക്കൻ ബിരിയാണി ആണ് മുൻപിൽ. തൊട്ടുപിന്നിൽ വെജ് ബിരിയാണിയാണ്. ബിരിയാണി ഓർഡർ ചെയ്യുന്നവരിൽ അഞ്ചിലൊരാൾ വെജ് ബിരിയാണിയാണ് ഓർഡർ ചെയ്യുന്നത്. ഇന്ത്യ-പാക് മത്സരത്തിനിടെ ചണ്ഡീഗഡിൽ ഒറ്റ ദിവസം കൊണ്ട് 70 പ്ലേറ്റ് ബിരിയാണി ഓർഡർ ചെയ്തതും ബിരിയാണി വിൽപനയുടെ എണ്ണം കൂടാൻ കാരണമായി.
ബിരിയാണിക്ക് പുറമേ മറ്റ് നിരവധി വിഭവങ്ങളും പട്ടികയിൽപ്പെടുന്നു. ഒറ്റ ദിവസം കൊണ്ട് 269 വിഭവം ഓർഡർ ചെയ്ത് ഝാൻസി സ്വദേശിയും സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ടിൽ ഇടം പിടിച്ചു. ഭുവനേശ്വർ സ്വദേശി 207 പിസ്സ ഓർഡർ ചെയ്തതും ചരിത്രം സൃഷ്ടിച്ചു. ബെംഗളൂരു കേക്ക് സിറ്റി പദവി സ്വന്തമാക്കി. വാലന്റൈൻസ് ദിനത്തിൽ സെക്കൻഡിൽ 271 കേക്കുകളാണ് ബെംഗളൂരുവിൽ ഓർഡർ ചെയ്തത്. 8.5 ദശലക്ഷം ചോക്ലേറ്റ് കേക്കുകളുടെ ഓർഡറാണ് അന്നേ ദിവസം സ്വിഗ്ഗിക്ക് ലഭിച്ചത്.
അന്താരാഷ്‌ട്ര മില്ലറ്റ് വർഷം ആഘോഷിക്കുന്ന ഈ വർഷം ധാന്യവിഭവങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിലും വൻ വളർച്ച രേഖപ്പെടുത്തി. ധാന്യവിഭവങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിൽ 124 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ആരോഗ്യകരമായ ഭക്ഷണം തേടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ടായി. ധാന്യവിഭവങ്ങൾ തിരയുന്നവരുടെ എണ്ണത്തിൽ 38 ശതമാനം വർദ്ധനയാണ് ഉണ്ടായത്.
ദക്ഷിണേന്ത്യൻ ഭക്ഷണമായ ഹൈദരാബാദ് ഇഡ്ഡലിക്കും പ്രിയേമറി. ആറ് ലക്ഷം രൂപയുടെ ഇഡ്ഡലിയാണ് ഒരു ഉപഭോക്താവ് ഓർഡർ ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിദേശ ഭക്ഷണങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ജാപ്പനീസ് ഭക്ഷണങ്ങളാണ്. കൊറിയൻ ഭക്ഷണത്തെ കടത്തിവെട്ടിയാണ് ജാപ്പനീസ് ഭക്ഷണം മുന്നേറിയത്. ഇത്തരം ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിൽ രണ്ട് മടങ്ങ് വർദ്ധനവാണ് ഉണ്ടായത്.