ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിലെ എല്ലാം വിഭാഗം ജനങ്ങളുടെ ജീവിതത്തിലും പ്രത്യക്ഷമായി തന്നെ മാറ്റങ്ങളുണ്ടായി. ഭീകരവാദം കൊണ്ടും അരക്ഷിതാവസ്ഥ കൊണ്ടും പൊറുതിമുട്ടിയ ഗ്രാമങ്ങൾ ഇന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരുകാലത്ത് തീവ്രവാദത്തിന്റെ ഇരകളായിരുന്ന കുപ്‌വാര ജില്ല ഇപ്പോൾ മുഖ്യധാരയിലേക്ക് മടങ്ങുന്ന കാഴ്ചയ്‌ക്കാണ് താഴ്വര സാക്ഷ്യം വഹിക്കുന്നത്.
നാല് വർഷം മുൻപ് വരെ കുപ്‌വാര വാർത്ത മാദ്ധ്യമങ്ങളിൽ ഇടം നേടിയത് ഭീരകരുമായുള്ള സൈന്യത്തിന്റെ ഏറ്റമുട്ടലുകളുടെ പേരിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം പിടിച്ചത് പെൺകുട്ടികളുടെ ക്രിക്കറ്റ് ടീമിന്റെ പേരിലാണ്. സൈന്യത്തിന്റെ പ്രോത്സാഹനത്തൊടെ രൂപീകരിച്ച ടീമിന്റെ പൂനെ ചാമ്പ്യൻഷിപ്പാണ് ദേശീയ മാദ്ധ്യമങ്ങളിൽ നിറഞ്ഞത്.
2021-ലാണ് ഓപ്പറേഷൻ സദ്ഭാവനയുടെ ഭാഗമായി കുപ്‌വാരയിൽ പെൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുക എന്ന ആശയവുമായി സൈന്യം എത്തിയത്. ആദ്യ പതിപ്പിൽ ആറ് ടീമുകൾ പങ്കെടുത്തു. സൈന്യത്തിന്റെ നിരന്തരമായ പ്രചോദനം മൂലം 2022 ൽ ടീമുകളുടെ എണ്ണം 14 ആയി ഉയർന്നു. ഈ ആവേശം കണ്ടാണ് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ യുവജനങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന പൂനെ ആസ്ഥാനമായുള്ള എൻജിഒ അസീം ഫൗണ്ടേഷൻ പൂനെയിൽ പരിശീലന മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ആശയം മുന്നോട്ടുവച്ചത്.
കുപ്‌വാര ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നാണ് ടീമിലേക്ക് പെൺകുട്ടികളെ തിരഞ്ഞെടുത്തത്. ഭാവിയിൽ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കണമെന്നാണ് ഈ കുട്ടികളുടെ ആഗ്രഹം. 16 പെൺകുട്ടികളാണ് സംഘത്തിലുള്ളത്. പരിശീലനം സൈന്യത്തിന്റെ നേതൃത്വത്തിൽ തന്നെ നൽകി. ടീമിന്റെ യാത്രയും താമസവും സദ്ഭാവന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ലഭ്യമാക്കിയത്.
നോർത്തേൺ കമാൻഡ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പെൺകുട്ടികളുടെ സംഘത്തിന് യാത്രയയപ്പ് നൽകി. ടീമിന് ദേശീയ-രഞ്ജി കളിക്കാരുമായി ആശയവിനിമയം നടത്തുനുള്ള സൗകര്യം ലഭിക്കും. കൂടാതെ രാജ്യത്തെ പ്രധാന സ്റ്റേഡിയങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കാനുള്ള അവസരവും ലഭിക്കും.