ലക്നൗ: മഥുര ശ്രീകൃഷ്ണ ജന്മഭൂമി കേസിൽ സുപ്രീം കോടതിയിൽ നിന്ന് മസ്ജിദ് കമ്മിറ്റിക്ക് വൻ തിരിച്ചടി. ഷാഹി ഈദ്ഗാ മസ്ജിദിലെ ശാസ്ത്രീയ സർവേ സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെക്കുകയും മസ്ജിദ് കമ്മിറ്റിക്ക് ഇളവ് നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദിൽ ശാസ്ത്രീയ സർവേ നടത്താൻ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. സർവേയ്‌ക്കുള്ള അഭിഭാഷക കമ്മിഷനെ ഡിസംബർ 18ന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അഭിഭാഷക കമ്മീഷണറെ നിയമിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചത്. ശ്രീകൃഷ്ണ ജന്മഭൂമി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ നൽകാൻ അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു,
ശ്രീകൃഷ്ണ ജന്മഭൂമിയുടെ ഉടമസ്ഥതയിലുള്ള 13.37 ഏക്കർ ഭൂമി ആവശ്യപ്പെട്ട് ലഖ്‌നൗ സ്വദേശിയായ രഞ്ജന അഗ്നിഹോത്രിയാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. കൃഷ്ണ ജന്മഭൂമിയിൽ നിർമ്മിച്ച ഷാഹി ഈദ്ഗാ മസ്ജിദ് നീക്കം ചെയ്യണമെന്നും അഗ്നിഹോത്രി ആവശ്യപ്പെട്ടു. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഉത്തരവനുസരിച്ച് 1669-70-ൽ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തിനടുത്തുള്ള കത്ര കേശവ ദേവ് ക്ഷേത്രത്തിന്റെ 13.37 ഏക്കർ സ്ഥലത്താണ് മുസ്ലീം പള്ളി പണിതിരിക്കുന്നത്.