ചെന്നൈ: അയോദ്ധ്യയിലേക്കാവശ്യമായ ക്ഷേത്രമണികൾ നിർമിച്ചത് തമിഴ്നാട്ടിലെ നാമക്കലിൽ.ഡിസംബർ 14-ന് നാമക്കൽ ആഞ്ജനേയ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം മണികൾ ബെംഗളൂരുവിലേക്ക് അയച്ചു. അവിടെ നിന്നും അയോദ്ധ്യയിലേക്ക് കൊണ്ടുപോകും
നാമക്കൽ സ്വദേശി രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആണ്ടാൾ മോൾഡിംഗ് വർക്ക്‌സിലാണ് മണികൾ വാർത്തെടുത്തത്. ആദ്യഘട്ടമായി ആകെ 1,200 കിലോഗ്രാം ഭാരമുള്ള 48 മണികളുടെ നിർമാണമാണ് പൂർത്തിയായത്. 120 കിലോഗ്രാം വീതമുള്ള 5 എണ്ണം, 70 കിലോഗ്രാം 5 എണ്ണം, 25 കിലോഗ്രാം 1 മണി, 36 കൈ മണികൾ എന്നിങ്ങനെ വിവിധ വലിപ്പത്തിലുള്ള മണികൾ പ്രത്യേകം തയാറാക്കിയ മോൾഡുകളിലാണ് വാർത്തെടുത്തത്. ഏഴ് തലമുറകളുടെ പാരമ്പര്യമുള്ള മണി നിർമാണ യൂണിറ്റാണ് ആൻഡാൾ മോൾഡിംഗ് വർക്ക്‌സ്. കരകൗശല മികവിന് രാജ്യന്തര അംഗീകാരം സ്വന്തമാക്കിയ സ്ഥാപനമാണിത്.
രാമക്ഷേത്രത്തിന്റെ നിർമാണത്തിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് രാജേന്ദ്രനും മകൻ കാളിദാസും. അച്ഛനും മകനും 25 തൊഴിലാളികളും അടങ്ങുന്ന സംഘം രാപകൽ ഭേദമില്ലാതെ മാസങ്ങളെടുത്താണ് മണികൾ ഒരുക്കിയത്. ഇരുമ്പ് ഒഴിവാക്കി ചെമ്പ്, വെള്ളി, സിങ്ക് തുടങ്ങിയ ലോഹങ്ങളാണ് നിർമാണ വേളയിൽ ഉപയോഗിച്ചത്. അയോദ്ധ്യയിലെ ക്ഷേത്രത്തിലേക്കാവശ്യമായ 108 മണികളുടെ ഓർഡറാണ് ആണ്ടാൾ മോൾഡിങ് വർക്കിന് ലഭിച്ചത്.
ഇതിന് പുറമേ തൂത്തുക്കുടി ജില്ലയിലെ ഏറലിൽ നിന്ന് 650 കിലോഗ്രാം ഭാരമുള്ള ഭീമൻ മണിയും ഇതിനകം അയോദ്ധ്യയിൽ എത്തിയിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ എറലിലുള്ള രാമകൃഷ്ണ നാടാർ വെസൽസ് ഉടമ ആർ രാമനാഥന്റെ മേൽനോട്ടത്തിലാണ് അതിവിശിഷ്ടമായ മണി ഒരുക്കിയത്. മണിനാദത്തിന്റെ പ്രതിധ്വനി 8-10 കിലോമീറ്റർ ചുറ്റളവിൽ എത്തിച്ചേരുന്ന രീതിലാണ് ഇത് വാർത്തെടുത്തത്. ഓങ്കാര ശബ്ദത്തിന്റെ പ്രതിധ്വനിയായണ് ഇത് അനുഭവപ്പെടുക. കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് ക്ഷേത്രവാതിലുകൾ നിർമിച്ചത്. ശ്രീകോവിലിലക്കാവശ്യമായ സ്വർണ്ണം പൂശിയ തേക്ക് വാതിലുകൾ ഉൾപ്പെടെ ഇവിടെയാണ് കൊത്തിയെടുത്തത്.