രാഷ്‌ട്രീയത്തിൽ നിന്നും ദൈവത്തെ മാറ്റിനിർത്തിയ നാടാണ് കേരളമെന്ന നടൻ പ്രകാശ് രാജിന്റെ പരാമർശത്തിന് മറുപടിയുമായി നടൻ ഹരീഷ് പേരടി. കേരളം ദൈവങ്ങളെ മാറ്റി നിർത്തി രാഷ്‌ട്രീയം പറയുന്നുവെന്ന പ്രകാശ് രാജിന്റെ പ്രസ്താവന സത്യ വിരുദ്ധമാണെന്നാണ് ഹരീഷ് പേരടി പറഞ്ഞത്. ദൈവങ്ങളെ വിമർശിക്കുമ്പോൾ നിങ്ങൾ ഇരിക്കുന്ന വേദിയിൽ ആൾ ദൈവങ്ങൾ ഇരിക്കുകയാണെന്ന കാര്യം മറക്കരുതെന്നും ഹരീഷ് പേരടി പറയുന്നുണ്ട്.
ഐഎഫ്എഫ്കെയുടെ സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി നടൻ പ്രകാശ് രാജ് എത്തിയിരുന്നു. ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ കേരള രാഷ്‌ട്രീയത്തിൽ ദൈവമില്ലെന്നായിരുന്നു പ്രകാശ് രാജിന്റെ പരാമർശം. നടന്റെ പരാമർത്തിൽ ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി പ്രതികരിച്ചത്.
‘കേരളം ദൈവങ്ങളെ മാറ്റി നിർത്തി രാഷ്‌ട്രീയം പറയുന്നു എന്ന താങ്കളുടെ പ്രസ്താവന സത്യ വിരുദ്ധമാണ്..ആ ഉത്ഘാടന വേദിയിൽ താങ്കളുടെ തൊട്ടടുത്ത് ഇരുന്നത് ഒരു ഇടതുപക്ഷ അക്കാദമിക് ആൾദൈവമാണ് …ആ ആൾ ദൈവത്തെയാണ് അവിടെ കൂടിയിരുന്ന സാധാരണക്കാരായ മനുഷ്യർ കൂവി വിളിച്ചത്…അത് കണ്ടിട്ടും കാണാത്തതുപോലെ ആ ഫാസിസ്റ്റ് വേദിയിൽ ഇരുന്ന് മോദിയെ വിമർശിച്ചാൽ അത് എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധമാവും..താങ്കൾ ഒരു പഴയ നാടകക്കാരനായതുകൊണ്ട് പറയുകയാണ്…അവിടെ മനോജ്കാന എന്ന ഒരു നാടകക്കാരൻ ഉണ്ടായിരുന്നു…അയാളുടെ നേതൃത്വത്തിലാണ് താങ്കളുടെ പ്രിയ സുഹൃത്തായ ആൾ ദൈവത്തിനുനേരെ അക്കാദമിക്കുള്ളിൽ ഇരുന്ന് കലാപം തുടങ്ങിയത്…മനോജിനെ കാണാനും പരിചയപ്പെടാനും താങ്കൾക്ക് അവസരം ഉണ്ടാവില്ലാ എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു…മനോജ് കാനയും സുഹൃത്തുക്കളും മിക്കവാറും അവിടെനിന്ന് പുറത്താവും..ആൾ ദൈവം അവിടെത്തന്നെയുണ്ടാവും…അതുകൊണ്ട് പ്രകാശ് രാജ് സാർ ഫാസിസത്തിനെതിരെ സംസാരിക്കാൻ ആൾ ദൈവങ്ങൾ വിളിക്കുമ്പോൾ ഇനിയും ഓടി വരിക …സ്വാഗതം.’- ഹരീഷ് പേരടി കുറിച്ചു.