ഡെറാഡൂൺ: കാർഗിലിൽ വീരമൃത്യു വരിച്ച സൈനികർക്ക് വിജയ് ദിവസിൽ ആദരാഞ്ജലി അർപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷകർ സിംഗ് ധാമി. ഡെറാഡൂണിലെ മാർട്ടർ ഗാന്ധി പാർക്കിൽ വിജയ് ദിവസിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചത്. 1971 ഡിസംബർ 16ന് 13 ദിവസത്തെ യുദ്ധത്തിന് ശേഷമാണ് 93,000 പാകിസ്താൻ സൈനികർ ഇന്ത്യയ്‌ക്ക് മുന്നിൽ ആയുധം വച്ച് കീഴടങ്ങിയത്. ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും സമർപ്പണത്തെയും ത്യാഗത്തെയും ഓർമ്മിക്കുന്ന ഇന്നത്തെ ചരിത്ര വിജയത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡ് (യുസിസി) ഉടൻ നടപ്പിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുസിസി നടപ്പിലാക്കി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകാനാണ് ഉത്തരാഖണ്ഡിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീരമൃത്യു വരിച്ച സൈനികർക്ക് ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആദരാഞ്ജലി അർപ്പിച്ചു. ഗാൽവാനിൽ സൈനികർ വീരമൃത്യു വരിച്ചത് രാജ്യത്തിന് തീരാ നഷ്ടമാണ്. നമ്മുടെ സൈനികർ ധീരത പ്രകടമാക്കുകയും, ജീവൻ ബലിയർപ്പിക്കുകയും ചെയ്ത് യുദ്ധത്തിൽ വിജയം നേടിയത് ഒരിക്കലും മനസിൽ നിന്ന് മാഞ്ഞുപോവില്ലെന്നും കേന്ദ്രമന്ത്രി എക്‌സിൽ കുറിച്ചു.
ഉത്തരാഖണ്ഡിന് പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർ വിജയ് ദിവസിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. 1971 ഡിസംബർ മൂന്നിന് ആരംഭിച്ച് 13 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിലാണ് ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാകിസ്താന് കീഴടങ്ങേണ്ടി വന്നത്. ബംഗ്ലാദേശ് എന്ന പുതിയ രാജ്യവും പാകിസ്താന്റെ കീഴടങ്ങലിലൂടെ രൂപപ്പെട്ടു.