2023-ലെ ഏകദിന ലോകകപ്പിലെ രോഹിത് ശർമ്മയുടെ പ്രകടനത്തെ പ്രശംസിച്ച് സുനിൽ ഷെട്ടി. രോഹിത്തിന്റെ നിസ്വാർത്ഥതയുടെയും കൂടി ഫലമാണ് ലോകകപ്പിലെ ഇന്ത്യയുടെ ഫൈനൽ പ്രവേശനമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനാണ് രോഹിത്തും സംഘവും അടിയറവ് പറഞ്ഞത്. തോറ്റെങ്കിലും രാജ്യത്തെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഇന്ത്യൻ ടീമിനെ തേടിയെത്തിയിരുന്നു.
‘എംസ് ധോണിയ്‌ക്ക് ആരാധകർ നൽകിയ സ്ഥാനത്തിന് ഇന്ന് മറ്റൊരു അവകാശി കൂടിയുണ്ട്. ഇന്ന് ധോണി നിൽക്കുന്നിടത്താണ് രോഹിത് ശർമ്മയുടെ സ്ഥാനം. ടീമിന് വേണ്ടിയാണ് രോഹിത് ലോകകപ്പിൽ ഓപ്പണിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. വേണമെങ്കിൽ അവന് സ്വാർത്ഥത കാണിച്ച് സെഞ്ച്വറി അടിക്കാനായി ക്രീസിൽ നിൽക്കാമായിരുന്നു. പക്ഷേ അവൻ ശ്രമിച്ചത് ഓപ്പണിംഗിൽ തന്നെ ടീമിന് മികച്ച സ്‌കോർ സമ്മാനിക്കാനാണ്. നായകനെന്ന നിലയിൽ അവൻ ടീമിന്റെ വിജയം മാത്രമാണ് ആഗ്രഹിച്ചത്’- സുനിൽ ഷെട്ടി പറഞ്ഞു.
ഈ ലോകകപ്പിൽ 11മത്സരങ്ങളിൽ നിന്നായി 597 റൺസാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്ന് പിറന്നത്. 54.27 ശരാശരിയിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും അടക്കമാണിത്. ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലും രോഹിത് ശർമ്മ ഇടംപിടിച്ചിട്ടുണ്ട്. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റൻ, ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം എന്ന റെക്കോർഡും രോഹിത്തിന്റെ പേരിലാണ്.