സൗരാഷ്‌ട്ര: വിജയ് ഹസാരെ ട്രോഫിയിൽ കന്നി മുത്തമിട്ട് ഹരിയാന. രാജസ്ഥാനെ തോൽപ്പിച്ചാണ് ഹരിയാന വിജയ് ഹസാരെ ട്രോഫിയിൽ ആദ്യമായി ചാമ്പ്യന്മാരായത്. സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ 30 റൺസിനായിരുന്നു ഹരിയാനയുടെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹരിയാന നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ 48 ഓവറിൽ 257 റൺസെന്ന നിലയിൽ ഓൾഔട്ടാകുകയായിരുന്നു. സെഞ്ച്വറി നേടിയ അഭിജിത് തോമറിനും (106) ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല.
അങ്കിത് കുമാറിന്റെയും (88) ക്യാപ്റ്റൻ മെനാരിയയുടെയും (70) അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഹരിയാന മികച്ച സ്‌കോർ നേടിയത്. സ്‌കോർ ബോർഡിൽ 41 റൺസ് ചേർക്കുന്നതിനിടെ യുവരാജ് സിംഗ് (1), ഹിമാൻഷു റാണ (10) എന്നിവരുടെ വിക്കറ്റുകൾ ഹരിയാനയ്‌ക്ക് നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ അങ്കിത് – മനേരിയ സഖ്യം 124 റൺസ് കൂട്ടിചേർത്തു. അങ്കിത് കുമാറിനെ പുറത്താക്കി അനികേത് ചൗധരിയാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. രോഹിത് പ്രമോദ് ശർമ(20), രാഹുൽ തെവാട്ടിയ(24), സുമിത് കുമാർ(28), നിഷാന്ത് സിന്ധു(29) എന്നിവരാണ് ടീമിൽ രണ്ടക്കം കടന്ന താരങ്ങൾ. രാജസ്ഥാന് വേണ്ടി അനികത് ചൗധരി നാല് വിക്കറ്റ് വീഴ്‌ത്തി. അറഫാത്ത് ഖാൻ രണ്ടും രാഹുൽ ചാഹർ ഒന്നും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിൽ തകർച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. സ്‌കോർ ബോർഡിൽ 12 റൺസ് മാത്രമുള്ളപ്പോൾ റാം മോഹൻ ചൗഹാൻ (1), മഹിപാൽ ലോംറോർ (2), ദീപക് ഹൂഡ (0) എന്നിവരുടെ മൂന്ന് വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി. രാജസ്ഥാന് വേണ്ടി ഓപ്പണർ അഭിജിത് ടോമർ 129 പന്തിൽ നിന്ന് 106 റൺസ് നേടി. കുനാൽ സിംഗ് റാത്തോറും (79) രാജസഥാൻ നിരയിൽ തിളങ്ങി. കരൺ ലംബയും(20) രാഹുൽ ചാഹറും(10) ടീമിനായി പൊരുതാൻ ശ്രമിച്ചെങ്കിലും പുറത്തായി. ബാറ്റിംഗിൽ വാലറ്റക്കാർ പിന്നോക്കം പോയതോടെ രാജസ്ഥാന് തോൽവി സമ്മതിക്കേണ്ടിവന്നു. ഹരിയാനയ്‌ക്കായി സുമിത് കുമാറും ഹർഷൽ പട്ടേലും മൂന്ന് വിക്കറ്റും അൻഷുൽ കംബോജും രാഹുൽ തെവാട്ടിയയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.















