പെർത്ത് ടെസ്റ്റിൽ പാകിസ്താനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട് ഓസ്ട്രേലിയുടെ വമ്പൻ വിജയം. 360 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് പാകിസ്താൻ നേരിട്ടത്. രണ്ടാം ഇന്നിംഗ്സില്‍ 450 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ പാകിസ്താൻ 89 റൺസിന് ഓൾഔട്ടായി. ‘മത്സരിക്കാനല്ല ജയിക്കാനാണ് ‘ ഓസ്ട്രേലിയയില്‍ വന്നതെന്ന പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസിന്‍റെ വെല്ലുവിളിയോടെയാണ് പരമ്പരയ്‌ക്ക് തുടക്കമായത്.
എന്നാൽ ഇത് തിരിച്ചടിക്കുന്നതാണ് പെർത്തിലെ ടെസ്റ്റിലുടനീളം കണ്ടത്. സ്കോര്‍ ഓസ്ട്രേലിയ 487, 233-5, പാകിസ്താന്‍ 271, 89. ഓസ്ട്രേലിയയിൽ 15-ാമത്തെ തുടർച്ചയായ തോൽവിയാണ് പാകിസ്താൻ നേരിടുന്നത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 26ന് മെല്‍ബണില്‍ തുടങ്ങും.മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റെടുത്ത നേഥന്‍ ലിയോണും ചേര്‍ന്നാണ് പാകിസ്താനെ തവിടുപൊടിയാക്കിയത്. ആദ്യ ഇന്നിംഗ്സിലും അര്‍ദ്ധസെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷാണ് കളിയിലെ താരം.
രണ്ട് വിക്കറ്റെടുത്തതോടെ ലിയോണ്‍ 500 വിക്കറ്റ് ക്ലബ്ബിലുമെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് വീഴ്‌ത്തുന്ന എട്ടാമത്തെ മാത്രം ബൗളറും നാലാമത്തെ സ്പിന്നറും മൂന്നാമത്തെ ഓസ്ട്രേലിയൻ താരവുമാണ് ലിയോണ്‍.ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്‌ഗ്രാത്ത് എന്നിവരാണ് മുൻഗാമികൾ.
പാകിസ്താൻ നിരയിൽ ബാബര്‍ അസം ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇമാം ഉള്‍ ഹഖ്(10), ബാബര്‍ അസം(14), സൗദ് ഷക്കീല്‍(24) എന്നിവരൊഴികെ ആർക്കും മുട്ടിനിൽക്കാൻ പോലുമായില്ല. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 233-5 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായി പുറത്താകാതെ നിന്നു. സ്റ്റീവ് സ്മിത്ത്(45), ഉസ്മാന്‍ ഖവാജ(90) എന്നിവരും മികച്ച പ്രകടനം നടത്തി.















