ടെൽ അവീവ്: ഇസ്രായേലുമായുള്ള പോരാട്ടം എന്നെങ്കിലും അവസാനിക്കുകയാണെങ്കിൽ ഹമാസ് അവരുടെ എല്ലാ നയങ്ങളും ഒരിക്കൽ കൂടി വിലയിരുത്തി നോക്കണമെന്ന വിമർശനവുമായി പാലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥനായ ഹുസൈൻ അൽ ഷെയ്ഖ്. ഹമാസിന്റെ എല്ലാ നയങ്ങളും, പ്രവർത്തന രീതികളും പുന:പരിശോധിക്കണമെന്നും ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന്റെ ആവശ്യകത എന്തായിരുന്നു എന്ന് വിലയിരുത്തണം എന്നുമാണ് ഹുസൈൻ അൽ ഷെയ്ഖ് പറഞ്ഞത്.
പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ പാർട്ടിയായ പാലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി കൂടിയാണ് ഹുസൈൻ അൽ ഷെയ്ഖ്. മഹ്‌മൂദ് അബ്ബാസിന്റെ പിൻഗാമിയായാണ് ഹുസൈൻ അൽ ഷെയ്ഖ് അറിയപ്പെടുന്നത്. ഒക്ടോബർ ഏഴിനുണ്ടായ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഒരു പിഎൽഒയുടെ ഒരു നേതാവ് പരസ്യ പ്രതികരണം നടത്തുന്നത്. മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജെയ്‌ക്ക് സള്ളിവനുമായും ഹുസൈൻ അൽ ഷെയ്ഖ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
” പാലസ്തീൻ എന്ന രാഷ്‌ട്രത്തെ ഭരിക്കേണ്ടത് ഒരൊറ്റ സർക്കാർ ആയിരിക്കണം. പാലസ്തീൻ ജനതയും അതാണ് ആഗ്രഹിക്കുന്നത്. വെസ്റ്റ് ബാങ്ക്, ഗാസ്, ജറുസലേം എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രശ്‌ന പരിഹാരമാകണം ഇസ്രായേലിന് മുന്നിൽ വയ്‌ക്കേണ്ടത്. അന്താരാഷ്‌ട്ര തലത്തിൽ നിന്നുള്ള ശ്രമങ്ങളും ആ രീതിയിൽ ആയിരിക്കണമെന്നാണ് പാലസ്തീനിലെ ജനത ആഗ്രഹിക്കുന്നത്. യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ഗാസയുടെ ഭരണം ഏറ്റെടുത്ത്, രാജ്യത്തെ ഭരണസംവിധാനങ്ങളെ ഏകോപിപ്പിക്കാൻ ശ്രമിക്കുമെന്നും” ഹുസൈൻ അൽ ഷെയ്ഖ് പറയുന്നു.