ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ നഗ്നയാക്കി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന് കൈമാറി. കേസിൽ ഇതുവരെ13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് സംഭവസ്ഥലത്തുണ്ടായിട്ടും അക്രമം തടയാൻ സാധിക്കാത്തതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അഞ്ചംഗ അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
ഡിസംബർ 11-നാണ് കേസിനാസ്പദമായ സംഭവം. കർണാടകയിലെ ബെലഗാവി ജില്ലയിലെ വന്മുരി ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം നടന്നത്. മകൻ കാമുകിയുമായി ഒളിച്ചോടിയതിന്റെ പേരിൽ യുവാവിന്റെ അമ്മയെ നഗ്നയാക്കി നടുറോഡിലൂടെ നടത്തുകയും വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു.