വാപി – കുളം ; പതനം – വീഴ്ച
ചോള ഭൂപതിയെ സൈന്യങ്ങളോടൊപ്പം ഒരു വലിയ കുളത്തിൽ വീഴ്‌ത്തിയ ലീലയാണ് ഇത്. രാജേന്ദ്ര രാജാവ് ശിവലോകം പ്രാപിച്ചപ്പോൾ അദ്ദേഹത്തിന്റെ പുത്രനായ രാജേശൻ മധുരയെ പരിപാലിച്ചു. അതിനുശേഷം പാണ്ഡ്യ വംശ പ്രദീപൻ, പുരൂഹൂത ജേതാവ്, തുടങ്ങിയ പാണ്ഡ്യ വംശ രാജാക്കന്മാർ മധുരയെ പരിപാലിച്ചു, സുന്ദരേശ പാദ ശേഖര പാണ്ഡ്യൻ എന്ന ഭക്ത ശിരോമണി രാജ്യം പരിപാലിച്ചപ്പോൾ ഭഗവാൻ ആടിയ ലീലയാണ് ഇത്. സുന്ദരേശ്വര പാദസേവ ചെയ്ത് നന്നായി രാജ്യം ഭരിച്ച ഒരു ശിവഭക്തൻ ആയിരുന്നു സുന്ദരേശ പാദശേഖരൻ എന്ന പാണ്ഡ്യ രാജാവ്.
അക്കാലത്ത് ചോളാധിപൻ പാണ്ഡ്യ ദേശം ആക്രമിക്കുവാൻ വരുന്നതായി ദൂതൻ മുഖേന അറിഞ്ഞു. തനിക്ക് സൈന്യബലം കുറവാണെങ്കിലും അന്യരാജ്യങ്ങളിലെ സൈന്യങ്ങളെ വരുത്തുവാൻ അദ്ദേഹം സന്നദ്ധനായില്ല. അദ്ദേഹം സധൈര്യം മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു. ഈശ്വര പാദഭക്തി മാത്രമാണ് എനിക്ക് ആശ്രയം. ഈശ്വരാനുഗ്രഹത്താൽ ഏത് കാര്യവും ഭംഗിയായി നിർവഹിക്കപ്പെടുമെന്ന് വിശ്വാസമാണ് എനിക്കുള്ളത്. കാര്യസിദ്ധി ഉണ്ടാകുവാൻ ഭഗവാന്റെ അനുഗ്രഹമാണ് ആവശ്യം. അധികം സൈന്യബലം വേണ്ട ,ഈശ്വരാനുഗ്രഹത്താൽ ഞാൻ യുദ്ധത്തിൽ ജയിക്കും. ഒരു വലിയ സൈന്യം ചോള രാജാവിന് ഉണ്ടായാലും, കാലാരിയായ ഭഗവാന്റെ കാരുണ്യത്തെക്കാൾ വലുതായി ഒന്നുമില്ല എന്നാണ് എന്റെ വിശ്വാസം. ശത്രുക്കളോട് ഞാൻ എതിർക്കുമ്പോൾ ഈശ്വരൻ എന്നെ സഹായിക്കുന്നത് നിങ്ങൾ കണ്ടു കൊള്ളുക. അല്പമാത്രമായ നമ്മുടെ സൈന്യത്തിന്റെ രക്ഷയ്‌ക്ക് വേണ്ടതായ ധനം മാറ്റിവയ്‌ക്കണം. ശേഷിച്ചവ ബ്രാഹ്മണർക്കും പണ്ഡിതർക്കും കൊടുക്കണം. ഇപ്രകാരമുള്ള രാജാവിന്റെ വാക്കുകൾ കേട്ടപ്പോൾ ചിലർ അനുകൂലിക്കുകയും മറ്റു ചിലർ പ്രതികൂലിക്കുകയും ചെയ്തു.
ചോളരാജാവ് മധുരയിൽ യുദ്ധത്തിനായി പ്രവേശിച്ചു. ഒരു കുതിരയെ ഉപയോഗിച്ച് ആയിരം കുതിരകളെ എതിർക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ എല്ലാവരും പ്രശംസിച്ചു. പാണ്ഡ്യരാജാവ് അത് കേട്ടപ്പോഴും ഒന്നും പ്രകടമാക്കിയില്ല. ധൈര്യം അവലംബിച്ചു നിന്നു. പെട്ടെന്ന് പാണ്ഡ്യരാജാവ് തന്റെ അല്പ സൈന്യങ്ങളോടൊപ്പം സുന്ദരേശ ഭഗവാനെ ദർശിച്ച് സ്തുതിച്ചു. അതിനുശേഷം തന്റെ മനോവിലാസം ഭഗവാനെ അറിയിച്ചു. ആ കാര്യങ്ങളിൽ സുന്ദരേശ ഭഗവാനോടുള്ള വിശ്വാസവും സന്തോഷവും നിറഞ്ഞ നിന്നിരുന്നു. ശത്രുവിന്റെ ആക്രമണം സന്താപം ഉണ്ടാക്കിയിരിക്കുന്നത് അറിയിച്ചു. എല്ലാം ശ്രവിച്ച ഭഗവാൻ ഇങ്ങനെ അരുളി. “സുന്ദരേശ പാദ ശേഖര പാണ്ഡ്യ, യുദ്ധഭൂമിയിൽ ചെന്ന് നീ യുദ്ധം ചെയ്തു കൊള്ളുക, ആയുദ്ധത്തിൽ ഞാൻ നിനക്ക് വിജയം നേടിത്തരും. എന്റെ വാക്കുകളെ വിശ്വസിച്ചാലും. എന്റെ ഭക്തർക്ക് പരാജയം ഉണ്ടാവുകയില്ല.” ഭഗവദ്വചനം ശ്രവിച്ച പാണ്ഡ്യരാജാവ് അൽപ്പ സൈന്യങ്ങളോടൊപ്പം യുദ്ധഭൂമിയിൽ ആഗതനായി. രണ്ടു സൈന്യങ്ങളും തമ്മിൽ അതിഘോരമായ യുദ്ധം ഉണ്ടായി പാണ്ഡ്യ സൈന്യം കുറവായിരുന്നുവെങ്കിലും ചോള സൈന്യത്തിന് അങ്ങനെ തോന്നിയില്ല അനേകം പാണ്ഡ്യ സൈന്യം ഉള്ളതായിട്ടാണ് അവർക്ക് തോന്നിയത്. (ഇങ്ങനെ അവരെ തോന്നിപ്പിച്ചതും ഭഗവാന്റെ ലീലയാണ് ).
പാണ്ഡ്യ സൈന്യം വളരെ വലുതാണെന്ന് തോന്നൽ ഉണ്ടായത് കൊണ്ട് എതിർക്കുന്നത് നല്ലതല്ലെന്ന് വിചാരിച്ച് ചോള സൈന്യം പല ഭാഗത്തേക്കും ഓടാൻ തുടങ്ങി. സൈന്യങ്ങൾ പോയാലും ഒറ്റയ്‌ക്ക് ശത്രുക്കളെ നിഗ്രഹിക്കുമെന്ന അഹങ്കാരത്തോടുകൂടി ഒരു കുതിരപ്പുറത്ത് കയറി ചോള രാജാവ് കാറ്റിന്റെ വേഗതയോടു കൂടി മുന്നേറി. അദ്ദേഹത്തിന്റെ ആക്രമണ സന്നദ്ധത കണ്ടപ്പോൾ പാണ്ഡ്യരാജാവിന് ഏറെ ദുഃഖം ഉണ്ടായി. പെട്ടെന്ന് പാണ്ഡ്യ സൈന്യത്തിന്റെ മധ്യത്തിൽ കിരാത രൂപത്തോടുകൂടി സുന്ദരേശ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. ശ്യാമള നിറത്തോട് കൂടിയ ഗാത്രവും ചന്ദ്രതുല്യമായ മുഖവും രക്ത വർണ്ണമുള്ള കണ്ണുകളും കിരാതരൂപിയായ ഭഗവാനിൽ പ്രകടമായി.
പീലികൾ കൊണ്ട് ശോഭിച്ച തലപ്പാവ്, പടച്ചട്ട, അംഗങ്ങളിൽ മുത്തുമാലകളും വളകളും, കാതിൽ കുണ്ഡലങ്ങൾ, എന്നീ വേഷവിധാനങ്ങളോടുകൂടി പ്രത്യക്ഷപ്പെട്ട കിരാതമൂർത്തിയായ ഭഗവാൻ ‘ ചോള നീ നിൽക്കുക ” എന്ന് ഗർജിച്ചു. പിന്നീട് കുതിരയെ വളരെ വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചു. മിന്നൽ പോലെ മിന്നുന്ന ശക്തി എന്ന ആയുധമെടുത്ത് കൈകൊണ്ട് ചുഴറ്റി. ചോള രാജാവിന്റെ മുഖത്ത് അടിക്കുവാൻ ശ്രമിച്ചു. അപ്പോൾ ഭയന്ന് ചോളൻ തിരിഞ്ഞോടി. കിരാതരൂപം പൂണ്ട കൃപാ നിധിയായ സുന്ദരേശ ഭഗവാൻ അപ്രത്യക്ഷനായി.
ഓടുന്ന ചോളരാജാവിന്റെ പിന്നാലെ പാണ്ഡ്യരാജാവ് സിംഹനാദം മുഴക്കിക്കൊണ്ട് അടുത്തു. വളരെ വേഗതയുള്ള കുതിരപ്പുറത്ത് കാറ്റിന്റെ വേഗതയോടുകൂടി സഞ്ചരിക്കുന്ന പാണ്ഡ്യരാജാവിനെ കണ്ടപ്പോൾ ചോള രാജാവ് വീണ്ടും യുദ്ധസന്നദ്ധനായി. ഓടിപ്പോയ ചോള സൈന്യവും പാണ്ഡ്യ സൈന്യത്തെ എതിർക്കുവാൻ തുടങ്ങി.
മധുരാപുരിയുടെ പടിഞ്ഞാറ് ഭാഗത്ത് ആഴമുള്ള ഒരു വലിയ കുളം ഉണ്ട്. ആമ്പൽ താമര എന്നിവ കൊണ്ട് നിറഞ്ഞതുകൊണ്ട് വെള്ളം കാണാൻ കഴിയുമായിരുന്നില്ല. അതിനാൽ ഓടിയ ചോള രാജാവും സൈന്യവും പാണ്ഡ്യരാജാവും ആ കുളത്തിൽ വീണു. സുന്ദരേശ ഭക്തനായ പാണ്ഡ്യരാജാവ് ഭഗവാന്റെ അനുഗ്രഹത്താൽ മറുകരയിൽ ചെന്നു കയറി ചോള രാജാവ് വെള്ളം കുടിച്ചു മരിച്ചു. ഏതാനും ചോള സൈന്യങ്ങളും വെള്ളത്തിൽ വീണു മരിച്ചു. അവശേഷിച്ച സൈന്യങ്ങളും ആനകളും കുതിരകളും പാണ്ഡ്യ സൈന്യത്തിന്റെ പിടിയിലായി. പാണ്ഡ്യരാജാവ് അവരെ സുന്ദരേശ്വരനെ സമർപ്പിച്ചു ഇങ്ങനെ പ്രാർത്ഥിച്ചു. “സുന്ദരേശ ഭക്തവത്സല ശംഭോ കരുണാംബുധേ, എന്നെ എല്ലായ്പ്പോഴും കാത്തുകൊള്ളണമേ.!! എന്നെ രക്ഷിക്കുന്നതിനും ശത്രുക്കളെ ശിക്ഷിക്കുന്നതിനും അങ്ങല്ലാതെ മറ്റാരാണുള്ളത് ആരാണുള്ളത്.”
പൗരന്മാർ രാജാവിനെ അഭിനന്ദിച്ചു. അന്നുതൊട്ട് സുന്ദരേശ ഭഗവാൻ ആജ്ഞാദേവൻ എന്നും അറിയപ്പെടുന്നു. ഭക്തവത്സലനായ സുന്ദരേശ ഭഗവാനോട് ഭക്തി ഉണ്ടായാൽ എല്ലാ അനുഗ്രഹങ്ങളും സിദ്ധിക്കും.
ദുഃഖം മാറുകയും മോക്ഷം നൽകുകയും ചെയ്യുന്ന ഈ ലീല സകല വിജയങ്ങളും പ്രദാനം ചെയ്യും..
അടുത്ത ഹാലാസ്യ മാഹാത്മ്യം 38 – അക്ഷയപാത്രദാനം
അവലംബം- വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു . ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും.















