ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയുടെ ആരാധകനാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. താൻ രാഷ്‌ട്രീയത്തിലും നയതന്ത്രമേഖലയിലും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പോലെയാണ് ക്രിക്കറ്റിനോടുള്ള വിരാടിന്റെ സമീപനവും. അവൻ തിരിച്ചടികളിൽ നിന്നും തോൽവികളിൽ നിന്നും ഉയർത്തേഴുന്നേറ്റ് ബാറ്റിംഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്‌ക്കുമെന്നും ശക്തമായ മത്സരബുദ്ധിയുള്ള താരമാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഇന്റർനാഷണൽ ഡെലിഗേറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ വിരാട് കോലിയുടെ വലിയ ആരാധകനാണ്. കളിക്കളത്തിലെ അവന്റെ മത്സരബുദ്ധി എനിക്കിഷ്ടമാണ്. രാജ്യത്തിനകത്തും പുറത്തും ധാരളം ആരാധകരുള്ള കായികതാരങ്ങളിൽ ഒരാളാണ് വിരാട് കോലി. അസൂയപ്പെടുത്തുന്ന നേട്ടങ്ങളുടെ ഉടമയായ അവൻ നിരവധി യുവകായിക താരങ്ങൾക്ക് മാതൃകയാണ്. ഫിറ്റ്‌നസ് ശ്രദ്ധിക്കുന്ന ലോകത്തെ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് കോലിയെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷമാദ്യം ബ്രിട്ടണും ഓസ്‌ട്രേലിയയും സന്ദർശിച്ച വിദേശ കാര്യമന്ത്രി ഇരുരാഷ്‌ട്രങ്ങളുടെയും ഭരണാധികാരികൾക്ക് വിരാട് കോലി ഒപ്പിട്ട ബാറ്റ് സമ്മാനിച്ചിരുന്നു.
യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസ് എന്നിവർക്കാണ് കോലി ഒപ്പിട്ട ബാറ്റ് സമ്മാനിച്ചത്. 2023 ലെ ഏകദിന ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 765 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനായിരുന്നു താരം. ഏകദിനത്തിൽ സെഞ്ച്വറികളിൽ അർദ്ധശതകം നേടുന്ന താരമെന്ന നേട്ടവും കോലിയ്‌ക്ക് സ്വന്തമാണ്.















