തിരുവനന്തപുരം: ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്ര മൈതാനത്ത് സംഘടിപ്പിക്കാനിരുന്ന നവകേരള സദസിന്റെ വേദി മാറ്റിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നവകേരളാ സദസിന്റെ താത്ക്കാലിക നിർമ്മിതികൾ ക്ഷേത്ര മൈതാനത്ത് ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യാനും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നോഡൽ ഓഫീസറായ ജില്ലാ കളക്ടർക്കാണ് കോടതിയുടെ നിർദ്ദേശം.
ശാര്‍ക്കര ക്ഷേത്രപരിസര വേദി രാഷ്‌ട്രീയപ്രചരണ വേദിയാക്കുന്നതിനെതിരെ ഭക്തജനങ്ങളും മറ്റു രാഷ്‌ട്രീയ സംഘടനകളും ശക്തമായ എതിര്‍പ്പുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്നു. വേദി ഒരുക്കുന്നതിനായി ആവശ്യമായ എല്ലാ സാധനസാമഗ്രികളും ക്ഷേത്ര മൈതാനത്ത് എത്തിച്ച് പണികള്‍ ആരംഭിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ പന്തല്‍ നിര്‍മാണത്തിനായി ഇറക്കിയ സാധനങ്ങള്‍ തിരികെ കൊണ്ടുപോയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് വേദി മാറ്റിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.