ന്യൂഡൽഹി: രാജ്യസഭാ ചെയർമാനും ഉപരാഷ്‌ട്രപതിയുമായ ജഗ്ദീപ് ധൻകറിനെ അധിക്ഷേപിച്ച നടപടിയെ കടുത്ത വാക്കുകളിൽ വിമർശിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രള്ഹാദ് ജോഷി. വേദനയോടും ദുഃഖത്തോടും കൂടിയാണ് താൻ ഇവിടെ നിൽക്കുന്നതെന്നും പാർലമെന്റ് പരിസരത്ത് മുതിർന്ന നേതാക്കൾ നടത്തിയ അധിക്ഷേപകരമായ പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടി.എം.സി എം.പി കല്യാൺ ബാനർജി രാജ്യസഭാ ചെയർമാനും ഉപരാഷ്‌ട്രപതിയെ മിമിക്രിയിലൂടെ അധിക്ഷേപിച്ചു. കോൺഗ്രസ് എംപി ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രോത്സാഹിപ്പിക്കുന്നു. പ്രതിപക്ഷ നേതാക്കൾ സഭയിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. മുൻപ് ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള രാഷ്‌ട്രപതിയെ കോൺഗ്രസ് ബോധപൂർവം അപമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപരാഷ്‌ട്രപതിക്ക് നേരെയുള്ള അധിക്ഷേപം.
സഭ തടസ്സപ്പെടുത്തിയ എംപിമാരെ സസ്പെൻഡ് ചെയതതിന് പിന്നാലെ പാർലമെന്റ് പടിക്കൽ ഇൻഡി സഖ്യം നടത്തിയ പ്രതിഷേധ ധർണക്കിടെ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനെ അധിക്ഷേപിക്കുകയായിരുന്നു. തൃണമൂൽ എം.പി കല്യാൺ ബാനർജി ഉപരാഷ്‌ട്രപതിയെ വികലമായി അനുകരിച്ചു. കല്യാൺ ബാനർജിയുടെ അവതരണം കോൺഗ്രസ് നേതാക്കളായ രാഹുലും എഐസിസി ജനറൽ സെക്രട്ടറി വേണുഗോപാലും ചേർന്ന് മൊബൈലിൽ പകർത്തുകയും ചെയ്തു.
ഇതിനെ രൂക്ഷമായി വിമർശിച്ച് ഉപരാഷ്‌ട്രപതി തന്നെ രംഗത്ത് വന്നു. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത സംഭവമാണ് ഇന്ന് സഭയ്‌ക്ക് പുറത്ത് നടന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ അധിക്ഷേപത്തിന്റെ ദൃശ്യങ്ങൾ മുതിർന്ന എം.പി മൊബൈലിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. രാജ്യസഭ ചെയർമാനെതിരെ ഇത് ചെയ്യുന്നത് ശരിയാണോ. മുതിർന്ന അംഗമായ അദ്ദേഹം അത് ചെയ്യുന്നത് ശരിയാണോയെന്ന് നിങ്ങൾ ചിന്തിക്കു. ഞാൻ കർഷനായതുകൊണ്ടാണോ ഇത്തരത്തിൽ പരിഹസിക്കുന്നത്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയായതാണോ പ്രശ്നം. ഇവർക്കൊക്കെ സദ്ബുദ്ധി ലഭിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. ഉപരാഷ്‌ട്രപതി പറഞ്ഞു.
ജാട്ട് അസോസിയേഷനും വിഷയത്തിൽ കടുത്ത വിമർശനം അറിയിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ ജാട്ട് സമൂഹം ഇതിന് മറുപടി നൽകുമെന്നായിരുന്നു അസോസിയേഷൻ അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ജാട്ട് വിഭാഗം ഇത് വ്യക്തമാക്കിയത്. സംഭവം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് പിന്നാലെ വൻ പ്രതിഷേധമാണ് എംപിമാർക്കെതിരെ ഉയരുന്നത്.