ശ്രീനഗർ : ജമ്മു കശ്മീരിൽ അനധികൃതമായി താമസിച്ച റോംഹിംഗ്യകൾ അറസ്റ്റിൽ . ജമ്മു, രജൗരി, പൂഞ്ച്, ദോഡ, കിഷ്ത്വാർ തുടങ്ങി 40 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി. 39 ഓളം പേരാണ് പിടിയിലായത് . ഇവർക്ക് അഭയം നൽകുന്നവർക്കെതിരെയും കേസെടുക്കുമെന്ന് ഐജി ആനന്ദ് ജെയിൻ പറഞ്ഞു.
അറസ്റ്റിലായവരിൽ നിന്ന് ഭൂമി വിൽപ്പന രേഖകൾ, ആധാർ കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ, വോട്ടർ കാർഡുകൾ, മൊബൈൽ സിം കാർഡുകൾ തുടങ്ങിയവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു . ഇവർക്ക് ജമ്മു കശ്മീരിൽ സ്ഥിരതാമസമാക്കാൻ ചില സ്വദേശികൾ വസ്തുക്കൾ നൽകിയതായും പോലീസ് പറയുന്നു.
“രാജ്യത്തെ പൗരന്മാർ മാത്രം സമ്പാദിക്കുന്ന സുപ്രധാന രേഖകൾ റോഹിംഗ്യകൾ എങ്ങനെ സ്വന്തമാക്കി എന്നത് അന്വേഷണ വിഷയമായി അവശേഷിക്കുന്നു. ഇതിനെ പറ്റി വിശദ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. അഞ്ച് ജില്ലകളിലായി 10-ലധികം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലെല്ലാം നിയമപ്രകാരം നടപടിയുണ്ടാകുമെന്നും ഐജി പറഞ്ഞു.
കിഷ്ത്വാർ ജില്ലയിൽ ഏഴ് സ്ത്രീകളടക്കം 13 പേരെ അറസ്റ്റ് ചെയ്തു. ഒരു ഗുജ്ജർ മുസ്ലീം തന്റെ മകളെ ഒരു റോഹിംഗ്യൻ മുസ്ലീമിന് വിവാഹം ചെയ്തുകൊടുക്കുകയും ആധാർ, റേഷൻ കാർഡുകൾ തുടങ്ങിയ രേഖകൾ ശരിയാക്കി നൽകുകയും ചെയ്തു . അന്വേഷണങ്ങളിലൂടെയും ഇന്റലിജൻസ് റിപ്പോർട്ടുകളിലൂടെയും, റോഹിംഗ്യകളെ അനധികൃതമായി താമസിപ്പിച്ചിരിക്കുന്നതിൽ ചില ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ജമ്മു കശ്മീരിന് ഇവർ ഭീഷണിയുയർത്തുന്നതായും വെളിപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.