മുംബൈ: ചെമ്പൂർ ശ്രീനാരായണ ഗുരു കോളേജിൽ “വ്യവസായവും അക്കാദമിയും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ബഹുമുഖ സഹകരണങ്ങൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്ന് പ്രശസ്തരായ വ്യക്തികൾ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.
ഗോദ്‌റെജ് കമ്പനി മുൻ ഉദ്യോഗസ്ഥൻ ഡി. കെ. ശർമ്മ ചടങ്ങിൽ മുഖ്യാതിഥിയായി. ഭാരതത്തിൽ വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടണമെങ്കിൽ വിദ്യാർത്ഥികൾക്ക് നല്ല വിദ്യാഭ്യാസവും ഒപ്പം വ്യാവസായിക സ്ഥാപനത്തിന് അനുയോജ്യമായ നൈപുണ്യവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് നിരവധി അവസരങ്ങളാണുണ്ടാകുന്നത്. കോളേജ് വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വിദ്യാഭ്യാസത്തിന് പുറത്ത് തൊഴിൽ സാധ്യതയുള്ള പാഠ്യവിഷയങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബിരുദം കേവലം ഒരു സർട്ടിഫിക്കറ്റിന് വേണ്ടി മാത്രമാകരുതെന്നും വിദ്യാർത്ഥികൾ പഠനത്തിനോടൊപ്പം കഴിവുകൾ കൂടി വികസിപ്പിക്കണമെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത ക്രിസിൽ ഗ്ലോബൽ ഡയറക്ടർ സോണി മിശ്ര പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായമേഖലകളും ഇതിന് തുല്യ പങ്കാളിത്തം നൽകണമെന്നും മിശ്ര പറഞ്ഞു. പൂർവവിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും പഠിക്കുന്ന വിദ്യാർത്ഥികളുടെ ഉപദേശകരായി ഇവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും സോണി മിശ്ര കൂട്ടിച്ചേർത്തു.
വ്യവസായ മേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിൽ അടുത്ത ബന്ധം പുലർത്തണം. പുതുക്കിയ വിദ്യാഭ്യാസ നയം ഇതിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നുവെന്നും മുഖ്യ പ്രഭാഷകയായി പങ്കെടുത്ത ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ഡീൻ ഡോ. മധുശ്രീ ശേഖർ പറഞ്ഞു. ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ഒരുക്കാൻ വിദ്യഭ്യാസ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി പഠന വിഷയങ്ങളിൽ വ്യവസായത്തിനു അനുയോജ്യമായ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നും മധുശ്രീ അഭിപ്രായപ്പെട്ടു.
മന്ദിരസമിതി ജനറൽ സെക്രട്ടറി ഓ.കെ. പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. രവീന്ദ്രൻ .കെ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജയശ്രീ വി, ഡോ. ഹിന്ദുജ എസ്.പി, കോൺഫ്രൻസ് സെക്രട്ടറി ഡോ സുമി നിജിത് ഡോ. അന്ന ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.