എറണാകുളം: ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശമനുസരിച്ച് ക്രിസ്തുമസ് ദിനത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശ്വാസികൾ ഏകീകൃത കുർബാനയർപ്പിക്കും. ദേവാലയങ്ങളിൽ ക്രിസ്തുമസ് ദിനത്തിൽ സിനഡ് നിർദ്ദേശമനുസരിച്ചുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് വത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് വത്തിക്കാൻ പ്രതിനിധിയും ഏകീകൃത കുർബാനയെ എതിർക്കുന്നവരും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ക്രിസ്തുമസിനോടനുബന്ധിച്ച് സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക തുറക്കാനും യോഗത്തിൽ ധാരണയായി. കുർബാനയെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ഒരു വർഷത്തോളമായി ബസലിക്ക അടച്ചിട്ടിരിക്കുകയായിരുന്നു.
എറണാകുളം- അങ്കമാലി അതിരൂപതകളിലെ കുർബാനയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി പേപ്പൽ ഡെലിഗേറ്റ് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ 16 ഫൊറോനകളിൽ നിന്നുള്ള വൈദികരുമായി ചർച്ച നടത്തിയിരുന്നു. പിന്നാലെ 16 ഫൊറോനകളിലെയും വൈദികരുമായും ഇടവക കൈക്കാരന്മാർ, വനിതകളടക്കമുള്ള മറ്റ് പ്രതിനിധികൾ എന്നിവരുമായും മാർപാപ്പയുടെ പ്രതിനിധിയും അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്‌കോ പുത്തൂരും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് ക്രിസ്തുമസ് ദിനത്തിൽ ദൈവാലയങ്ങളിൽ ഏകീകൃത കുർബാനയർപ്പിക്കാൻ ധാരണയായത്.
കഴിഞ്ഞ വർഷമാണ് കുർബാനയുടെ പേരിൽ സെന്റ് മേരീസ് കത്തീഡ്രൽ അടച്ചിട്ടത്. കത്തീഡ്രലിൽ ഏകീകൃത കുർബാനയർപ്പിക്കാൻ അനുവദിക്കില്ലെന്നും ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കാൻ കഴിയൂ എന്ന് ബസലിക്ക ഭരണസമിതി വ്യക്തമാക്കിയതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്നാണ് കത്തീഡ്രൽ അടച്ചിടാൻ തീരുമാനിച്ചത്.