എറണാകുളം: വടക്കേക്കരയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. അസം സ്വദേശികളായ രഹാം അലി(26), ജഹദ് അലി(26), സംനാസ്(60) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതി സാഹിദ രണ്ട് കുട്ടികൾക്കൊപ്പം ഗുവാഹത്തി വിമാനത്താവളത്തിൽ ഉണ്ടെന്ന് പോലീസ് കണ്ടെത്തി. വിമാനത്താവളത്തിൽ തടഞ്ഞു വച്ചിരിക്കുന്ന മൂവരെയും തിരിച്ച് എറണാകുളത്തെത്തിക്കാനായി പോലീസ് സംഘം ഗുവാഹത്തിയിലേക്ക് തിരിച്ചു.
വടക്കേക്കര മച്ചാംതുരത്ത് ഭാഗത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മക്കളെയാണ് കഴിഞ്ഞ ദിവസം ബന്ധുകൂടിയായ സാഹിദ തട്ടിക്കൊണ്ട് പോയത്. സ്‌കൂളിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് കുട്ടികളെ പ്രതികൾ കടത്തിക്കൊണ്ടുപോയത്. തുടർന്ന് കുട്ടികളുമായി സാഹിദ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് കടന്നുകളയുകയായിരുന്നു. ഡിവൈഎസ്പി എ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം കൂട്ടുപ്രതികളെ അതിവേഗം പിടികൂടിയതിനാലാണ് കുട്ടികളെ അതിവേഗം കണ്ടെത്താൻ കഴിഞ്ഞത്.
സാഹിദയും കുട്ടികളുടെ മാതാപിതാക്കളും തമ്മിലുള്ള പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാനായി ഇവർ മറ്റുചിലരുടെ സഹായം തേടുകയായിരുന്നു. യുവതിയ്‌ക്ക് ജഹദ് അലിയാണ് വിമാന ടിക്കറ്റെടുത്ത് നൽകിയതെന്നും മൂവരെയും കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത് ഇയാളാണെന്നും പോലീസ് പറഞ്ഞു.