ന്യൂഡൽഹി: കഴിഞ്ഞ ദിവസം ചേർന്ന ഇൻഡി മുന്നണി യോഗത്തെ പരിഹസിച്ച് ജെഡിയു എംപി സുനിൽ കുമാർ പിന്റു. സഖ്യത്തിന്റെ നാലാമത്തെ യോഗമാണ് കഴിഞ്ഞ ദിവസം ചേർന്നത്. എന്നാൽ ഈ യോഗത്തിൽ യാതൊരു വിധത്തിലുള്ള ചർച്ചകളും നടന്നിട്ടില്ല. വെറും ചായയും ബിസ്‌കറ്റും നൽകലിൽ മാത്രമായി യോഗം ഒതുങ്ങി. തങ്ങളുടെ കൈവശം ഫണ്ട് കുറവാണെന്ന കോൺഗ്രസിന്റെ പ്രസ്താവനയെ പരിഹസിച്ച സുനിൽ കുമാർ, ഒരു സമോസ ക്രമീകരിക്കാൻ പോലും അവർക്ക് പണമില്ലെന്നും പറഞ്ഞു.
” യോഗത്തിൽ പങ്കെടുക്കാൻ വിവിധ പാർട്ടികളിൽ നിന്നും മുതിർന്ന നേതാക്കൾ എത്തിയിരുന്നു. എന്നാൽ ഫലവത്തായ ഒരു ചർച്ചയും അവിടെ നടന്നില്ല. ചായയിലും ബിസ്‌കറ്റിലും മാത്രമായി ആ യോഗം ഒതുങ്ങി” സുനിൽ കുമാർ പിന്റു പറഞ്ഞു. ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് പറഞ്ഞ മമത ബാനർജിയുടെ നിർദ്ദേശത്തോടും സുനിൽ കുമാർ പ്രതികരിച്ചു. ” തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണത്. നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നാണ് പാർട്ടി പ്രവർത്തകരും ബിഹാറിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും” അദ്ദേഹം പറയുന്നു.
നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് വരെ സമാനമായ പരാതികൾ തുടരുമെന്നാണ് ജെഡിയു നേതാവിന്റെ പരാമർശത്തോട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചത്. ” ഇൻഡി മുന്നണി യോഗത്തിൽ സമോസ ഇല്ലാത്തത് കൊണ്ട് ജെഡിയുവിലെ എംപിമാർ വളരെ നിരാശരാണ്. യോഗത്തിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഒന്നും ചർച്ച ചെയ്തിട്ടില്ലെന്നും അവർ പറയുന്നു. ഇനി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് വരെ ഈ പരാതികൾ തുടരുമെന്നും” അമിത് മാളവ്യ പരിഹസിച്ചു.