കണ്ണൂർ: ഓപ്പറേഷൻ ഷവർമ്മയുടെ ഭാഗമായി ഷവർമ്മ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും പരിശീലന ക്ലാസും ആരംഭിച്ചു. പുതുവർഷത്തിൽ ഷവർമ്മ കഴിക്കാനെത്തുന്നവരുടെ ആരോഗ്യസുരക്ഷയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ ഷവർമ്മ കേന്ദ്രങ്ങളുടെ എണ്ണമെടുക്കും. നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കിയ ‘ഷവർമ മാർഗനിർദ്ദേശം’ പല ഹോട്ടലുകളിലും പാലിക്കുന്നില്ലെന്ന് മനസിലായതോടെയാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
ബർണറും ഒരു ഷെഫും ഉണ്ടെങ്കിൽ ഷവർമ്മ വിൽപ്പന നടത്താമെന്ന രീതിയാണ് പൊതുവിൽ കണ്ടുവരുന്നത്. ഇതിൽ മാറ്റം വരുത്താനായി ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ ഒഴിവാക്കാമെന്ന വീഡിയോയുമായാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശീലനത്തിറങ്ങിയിരിക്കുന്നത്. കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലും വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഷവർമ്മ കഴിക്കുന്നവരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാനാണിത്.
നിർേദ്ദശങ്ങൾ
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൈയുറ, ഹെയർ ക്യാപ്, വൃത്തിയുള്ള ഏപ്രൺ എന്നിവ ധരിക്കണം.
മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും വേണം.
ഷവർമ കോൺ ഉണ്ടാക്കിയശേഷം ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം.
ഇറച്ചി കൃത്യമായി വേവിക്കണം. എത്ര ബർണറുകളാണോ ഉള്ളത് അത് മുഴുവൻ പ്രവർത്തിപ്പിക്കണം.
മയോണൈസ് ഉത്പാദനത്തിന് പച്ചമുട്ട ഉപയോഗിക്കാൻ പാടില്ല.
ഷവർമാകോണിൽനിന്ന് ഇറച്ചി മുറിച്ചുമാറ്റുന്നതിനുള്ള കത്തി വൃത്തിയുള്ളതും അണുവിമുക്തവുമായിരിക്കണം.