നാളെ തീയേറ്ററുകളിൽ എത്തുന്ന സലാറിനായി തെന്നിന്ത്യൻ സിനിമാ ലോകം വൻ കാത്തിരിപ്പിലാണ്. തെലങ്കാനയിൽ രണ്ട് ദിവസം മുമ്പ് തന്നെ സലാറിന്റെ പ്രീ-ബുക്കിംഗ് ഓൺലൈനിലും ഓഫ്‌ലൈനിലും ആരംഭിച്ചിരുന്നു. തെലങ്കാനയിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെലങ്കാനയിൽ സലാറിനായി കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. തെലങ്കാന സർക്കാർ സലാറിന്‍റെ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് പ്രത്യേക അനുമതി നൽകിയിരിക്കുകയാണ്. പുലർച്ചെ 1 മണിക്ക് തന്നെ ഷോകൾ തെലങ്കാനയില്‍ ആരംഭിക്കും. കൂടാതെ ഇത്തരം ഷോയ്‌ക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
‘സലാർ’ സിനിമയ്‌ക്കായി തെലങ്കാന സംസ്ഥാനത്ത് 22.12.2023 ന് പുലർച്ചെ ആറാമത്തെ ഷോ അനുവദിക്കാനും 65 രൂപ നിരക്കിൽ വർദ്ധനവ് വരുത്താനും സർക്കാർ ഇതിനാൽ അനുമതി നൽകുന്നു എന്നാണ് സർക്കാരിന്റെ പ്രസ് റിലീസിൽ പറഞ്ഞിരിക്കുന്നത്. സിംഗിൾ സ്ക്രീനുകൾക്കും മൾട്ടിപ്ലക്സുകൾക്കും യഥാക്രമം 100 രൂപയും വര്‍ദ്ധിപ്പിക്കാം എന്ന് ഉത്തരവ് പറയുന്നു.
ബുക്ക് മൈ ഷോ പ്രകാരം ഹൈദരാബാദിലെ മിക്ക തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 400 മുതൽ 500 രൂപ വരെയാണ് സലാറിന്‍റെ ആദ്യദിന നിരക്ക്. ആദ്യ ദിവസത്തെ തെലുങ്ക് അഡ്വാൻസ് ബുക്കിംഗിലൂടെ സലാർ ഇതിനകം മൂന്ന് കോടിയിലധികം രൂപ നേടിയതായും സൂചനകളുണ്ട്.















