ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മുൻ സർക്കാർ നടപ്പിലാക്കിയ എല്ലാ ക്ഷേമപദ്ധതികളും തുടരുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്. പുതുതായി രൂപീകരിച്ച നിയമസഭയിൽ സ്ത്രീകൾക്കായുള്ള ‘ലാഡ്‌ലി ബെഹ്ന യോജന’യെ കുറിച്ച് പ്രതിപക്ഷ നേതാവ് ഉമംഗ് സിഗാർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
” ബിജെപിയുടെ പ്രകടനപത്രിക രാമായണവും ഗീതയും പോലെയാണ്. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന എല്ലാ ക്ഷേമപദ്ധതികളും ഇനിയും തുടരും. ഒരു സർക്കാർ പദ്ധതികളും നിർത്തില്ല. ഇതിനായി പ്രത്യേകം ഫണ്ട് സർക്കാർ ജനങ്ങൾക്കായി മാറ്റി വച്ചിട്ടുണ്ട്”- മോഹൻ യാദവ് പറഞ്ഞു.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രധാന പദ്ധതിയായിരുന്ന ലാഡ്‌ലി ബെഹ്ന യോജന അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,250 രൂപയാണ് നൽകിയിരുന്നത്. പിന്നീട് തുക 3,000 രൂപയായി ഉയർത്തുമെന്നും പറഞ്ഞിരുന്നു. ഈ പദ്ധതികളെല്ലാം തുടരുമെന്നും കൃത്യസമയങ്ങളിൽ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ പദ്ധതികളുടെ ഫണ്ട് വരുമെന്നും അർഹരായ എല്ലാ ജനങ്ങൾക്കും ഓരോ പദ്ധതികളുടെ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിലെ എട്ട് കോടി ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും ഇതിനായി അഹോരാത്രം പ്രയത്‌നിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.