അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എംഎസ് ധോണി എന്നാകും ഐപിഎല്ലിൽ നിന്ന് വിരമിക്കുക എന്നത് ആരാധകർക്ക് മുന്നിലുള്ള ചോദ്യമാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിന് അഞ്ച് കിരീടങ്ങൾ സമ്മാനിച്ച താരം ഈ സീസണോട് കൂടി ഐപിഎല്ലിൽ നിന്നും വിരമിക്കുമെന്ന ഊഹാപോഹങ്ങളുണ്ട്. എന്നാൽ ഇതിൽ താരം ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ചാൽ എന്തു ചെയ്യുമെന്ന ആരാധകന്റെ ചോദ്യത്തിന് ക്യാപ്റ്റൻ നൽകിയ മറുപടിയാണിപ്പോൾ ചർച്ചയാകുന്നത്.
‘ ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിക്കുന്നതിനെ പറ്റി ഞാൻ ഇതുവരെയും ചിന്തിച്ചിട്ടില്ല. ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നു. ഐപിഎല്ലിന്റെയും ഭാഗമാണ്. ക്രിക്കറ്റ് അവസാനിപ്പിച്ച ശേഷം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് എനിക്കും വലിയ ധാരണയില്ല. പക്ഷേ ഒരു കാര്യമറിയാം, കുറച്ചു നാൾ ഞാൻ സൈനിക സേവനം ചെയ്യും. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് സൈന്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല.’ .- ധോണി പറഞ്ഞു.
2011ലാണ് ധോണിക്ക് ഓണററി റാങ്കായി ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചത്. ടെറിട്ടോറിയൽ ആർമിയ്‌ക്ക് കീഴിലുള്ള ലെഫ്റ്റനന്റ് കേണലാണ് ധോണി. 2019ൽ ധോണി കശ്മീരിൽ സൈനിക സേവനം അനുഷ്ഠിച്ചിരുന്നു. സൈനിക സേവനത്തിനിടെ കാവൽ ജോലിയ്‌ക്കൊപ്പം മിലിറ്ററി പോസ്റ്റുകളിലെ നിരീക്ഷണ ജോലിയും ധോണി ചെയ്തിരുന്നു.കൂടാതെ സൈന്യത്തിന്റെ പട്രോളിംഗ്, ഗാർഡ്, ഔട്ട്പോസ്റ്റ് തുടങ്ങിയ ചുമതലകളും നിർവ്വഹിച്ചിരുന്നു.