തിരുവനന്തപുരം: സംസ്ഥാനത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കാസർകോട് മഞ്ചേശ്വരത്തിൽ നിന്നും നവംബർ 18 ന് ആരംഭിച്ച നവകേരള സദസിനാണ് ഇന്ന് സമാപനം കുറിക്കുന്നത്. സമാന ദിവസം യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ആഹ്വാനം ചെയ്തിട്ടുണ്ട്.
ജനങ്ങളെ നേരിട്ട് കണ്ട് പരാതികൾ സ്വീകരിക്കുന്നതിനായാണ് മുഖ്യമന്ത്രിയും സംഘവും എല്ലാ ജില്ലകളിലും സന്ദർശനം നടത്തിയത്. എന്നാൽ, പരിഹാരം കാണാതെയാണ് മുഖ്യമന്ത്രിയും സംഘവും സമാപനത്തിന് ഒരുങ്ങുന്നത്. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതികൾ 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന വാഗ്ദാനവുമായിട്ടായിരുന്നു നവകേരള സദസ് ആരംഭിച്ചത്. എന്നാൽ, സിപിഎം നേതാക്കൾ ഭരിക്കുന്നിടത്ത് പോലും പരാതികൾ പരിഹരിക്കപ്പെട്ടില്ല. ഇതിനെ ന്യായീകരിച്ച് കമ്യൂണിസ്റ്റ് നേതാക്കൾ രംഗത്ത് വന്നിരുന്നു. പരാതികളുടെ തോത് വർദ്ധിക്കുന്നതിനാൽ പരിഹാരം കാണാതെ നീണ്ടു പോകുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
സർക്കാരിന്റെ ധൂർത്തായിരുന്നു നവകേരള സദസെന്നാണ് പ്രതിപക്ഷം പറയുന്നത്. കോടികൾ മുടക്കി നിർമ്മിച്ച ബസ് മുതൽ വൻ ധൂർത്തായിരുന്നു സർക്കാരിന്റെ നവകേരള സദസ്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കോൺഗ്രസ്, ബിജെപി പ്രവർത്തകരെ പോലീസ് ക്രൂരമായിട്ടായിരുന്നു മർദ്ദിച്ചത്.
സമാപന ദിവസമായ ഇന്ന് അഞ്ച് മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുന്നത്. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നിവടങ്ങളിലാണ് നവകേരള സദസ്. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിൽ സമാപന സമ്മേളനത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ പര്യടനം മാറ്റിവച്ചിരുന്നു. ഇത് അടുത്ത മാസം 1, 2 തീയതികളിലായി നടത്തുമെന്നും അറിയിച്ചു.