തിരുവനന്തപുരം: സംസ്ഥാനത്തെ ജനജീവിതം തന്നെ ദുസഹമായിരിക്കുന്ന കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് കൊണ്ടുണ്ടായ ഏക നേട്ടം നിയമവാഴ്ച തകർത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനവിരുദ്ധ നയങ്ങൾ മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളയാത്ര നടത്തിയത്. എന്നാൽ ഇപ്പോൾ സർക്കാരിന്റെ ജനവഞ്ചനയും ഫാസിസവും അൽപ്പത്തരവും ചർച്ചയാവുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതിനോ സാമ്പത്തിക പ്രതിസന്ധിക്കോ മറുപടി പറയാൻ സർക്കാരിന് സമയമില്ല. നവകേരള സദസിൽ നിന്നും ലഭിച്ച ആയിരക്കണക്കിന് പരാതികളിൽ ഒരെണ്ണം പരിഹരിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ നവകേരള സദസിൽ പങ്കെടുത്ത ജനങ്ങൾക്ക് മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേരിട്ട് പരാതി നൽകാൻ പോലും സാധിച്ചിട്ടില്ല. ജനങ്ങളിൽ നിന്നും ഈ സർക്കാർ എത്ര അകലത്തിലാണെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.
ഡിവൈഎഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ആക്രമിക്കുകയും പൊതുജനങ്ങളെ ഭയപ്പെടുത്തുകയുമാണ് മുഖ്യമന്ത്രി ചെയ്തതുകൊണ്ടിരിക്കുന്നത്. പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്കെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്‌ക്കും കേസെടുക്കുക കൂടി ചെയ്തതോടെ കേരളത്തിലെ ജനാധിപത്യത്തിന്റെ തകർച്ച പൂർണ്ണമായി. ഗവർണർ പോലും ആക്രമിക്കപ്പെടുന്ന നാടായി പിണറായി കേരളത്തെ മാറ്റി.
ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ നടന്ന പോലീസ് അതിക്രമം നിയമവാഴ്ച തകർന്നതിന്റെ ഉദാഹരണമാണ്. മുഖ്യമന്ത്രിക്ക് താൻ രാജാവാണെന്ന ചിന്തയാണുള്ളത്. അതുകൊണ്ടാണ് തനിക്കെതിരെ വരുന്ന പ്രതിഷേധങ്ങളെ തല്ലിതകർക്കാൻ ശ്രമിക്കുന്നത്. പ്രതിഷേധങ്ങളുടെ വാർത്ത പുറത്തറിയാതിരിക്കാനാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നത്. എന്നാൽ പിണറായിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ബിജെപി പോരാട്ടം ശക്തമാക്കുക തന്നെ ചെയ്യും. കേരളത്തിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ദേശീയ ജനാധിപത്യ സഖ്യവും ബിജെപിയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.