ചെന്നൈ: പ്രസിദ്ധ തമിഴ് ഹാസ്യനടൻ ബോണ്ടാ മണി അന്തരിച്ചു . കഴിഞ്ഞ ഒരു വർഷമായി അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 60 വയസ്സുണ്ട്.
ശ്രീലങ്കൻ സ്വദേശിയായ ബോണ്ട മണി 1991-ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതൻ’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ചെറിയ വേഷങ്ങളിൽ തുടങ്ങി വിവിധ വേഷങ്ങൾ ചെയ്ത് ഹാസ്യ നടനായി പ്രശസ്തനായി. ‘സുന്ദര ട്രാവൽസ്’, ‘മരുത മല’, ‘വിന്നർ’, ‘വേലായുധം’, ‘സില്ല’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടി. 2019ൽ പുറത്തിറങ്ങിയ ‘തനിമൈ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
വടിവേലുവിനൊപ്പം അദ്ദേഹം ചെയ്ത വിവിധ കോമഡി രംഗങ്ങൾ ശ്രദ്ധ നേടിയിരുന്നു. വൃക്ക തകരാറിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരു വൃക്കകളും തകരാറിലായതിനാൽ മാസത്തിലൊരിക്കൽ ഡയാലിസിസിനായി ആശുപത്രിയിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു.
ഇന്നലെ (ഡിസം. 23) രാത്രി 11.30ന് പല്ലാവരത്തിനടുത്ത് ബോഴിച്ചാലൂരിലെ വീട്ടിൽവെച്ച് ബോണ്ട മണി പെട്ടെന്ന് ബോധരഹിതനായി. ബന്ധുക്കൾ അദ്ദേഹത്തെ ആംബുലൻസിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ അപ്പോഴേക്കും മരിച്ചതായി അറിയിച്ചു.















