സൈന്യം സുരക്ഷ നൽകുന്ന നിരവധി ക്ഷേത്രങ്ങൾ ഭാരതത്തിലുണ്ട്. അത്തരത്തിലൊന്നാണ് പാക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന താനോട്ട് മാതാക്ഷേത്രം. രാജസ്ഥാനിലെ ജയ്‌സാൽമീർ മരുഭൂമിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രവും പരിസര പ്രദേശങ്ങളും പൂർണ്ണമായും ബിഎസ്ഫിന്റെ ചുമതലയിലാണ്. പാകിസ്താന്റെ ആക്രമണങ്ങളിൽ ഇന്ത്യൻ സൈന്യത്തെ സംരക്ഷിച്ച, ബോംബാക്രണത്തിൽ പോലും കുലുങ്ങാത്ത തനോട്ട് മാതാക്ഷേത്രത്തെ കുറിച്ചറിയാം…
രാജസ്ഥാനിലെ ലോംഗേവാല അതിർത്തിയിലെ തനോട്ട് ക്ഷേത്രത്തിന്റെ കഥ പറയുമ്പോൾ സൈന്യത്തെ മാറ്റി നിർത്തി പറയാൻ സാധിക്കില്ല. ഗ്രാമത്തിന്റെ കുലദേവതയായ തനോട്ട് അല്ലെങ്കിൽ അവദ് മാതയാണ് ഇവിടത്തെ പ്രതിഷ്ഠ. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1965 മുതൽ 71 വരെയുള്ള കാലം തനോട്ട് മാതാ ക്ഷേത്രത്തിന്റെ കൂടി ചരിത്രമാണ്. ഈ യുദ്ധകാലത്ത് 3,000ലധികം ബോംബുകൾ ക്ഷേത്രത്തിനെയും സമീപത്തുള്ള സൈനിക പോസ്റ്റിനെയും ലക്ഷ്യമാക്കി പാക് സൈന്യം അയച്ചിരുന്നു. എന്നാൽ തനോട്ട് മാതാ ക്ഷേത്രം ഇന്നും
പോറലുപോലും ഏൽക്കാതെ പ്രൗഢിയോടെ നിലകൊള്ളുന്നു. അന്ന് പതിച്ച് ബോംബുകൾ ഇന്നും ക്ഷേത്രമ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
ബോർഡർ സിനിമയിലെ ക്ഷേത്രം
1971-ൽ ലോംഗേവാല യുദ്ധത്തെ ആസ്പദമാക്കി നിർമിച്ച ബോർഡർ എന്ന ബോളിവുഡ് ചിത്രത്തിൽ തനോട്ട് മാതാ ക്ഷേത്രവും പരിസരവും പ്രമേയമായിട്ടുണ്ട്. ഇവിടെ സേവനമനുഷ്ഠിക്കുന്ന സൈനികർ തങ്ങളുടെ ജീവന്റ കാവലാളായാണ് താനോട്ട് മാതയെ കാണുന്നത്.
രാജസ്ഥാനിലെ ജയ്‌സാൽമിർ ജില്ലയിൽ ഇന്ത്യ-പാക് അതിർത്തിക്കടുത്തുള്ള ഗ്രാമമാണ് തനോട്ട്. പൗരാണിക രേഖകൾ അനുസരിച്ച് തേനോട്ട് മാതാ ഹിംഗ്ലാജ് മാതയുടെ അവതാരമാണ്. എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ക്ഷേത്രം സ്ഥാപിതമായത്.
1965 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ നടന്നത്
1965 ലെ ഇന്ത്യ-പാക് യുദ്ധസമയം. അപ്രതീക്ഷിതമായി പാകിസ്താൻ ഷെല്ലാക്രണം രൂക്ഷമാക്കി. ഇന്ത്യൻ സേനയുടെ പ്രതിരോധം പലപ്പോഴും വിഫലമാകുന്ന സമയമായിരുന്നു അത്. ഇത് മുതലെടുത്ത് പാക് സൈന്യം സദെവാല പോസ്റ്റിന് സമീപമുള്ള കിഷൻഗഢ് ഉൾപ്പെടെയുള്ള വലിയ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയു ചെയ്തു. നവംബർ 17 ന് തനോട്ട് മാതാ ക്ഷേത്രത്തിന് സമീപമുള്ള സദെവാല പോസ്റ്റ് ലക്ഷ്യമാക്കി പാക് സൈന്യം രൂക്ഷമായ ഷെല്ലാക്രമണം ആരംഭിച്ചു. നവംബർ 19 നിടയിൽ 3000-ലധികം ബോംബുകൾ വർഷിച്ചെങ്കിലും ക്ഷേത്രത്തിനും സൈനിക പോസ്റ്റിനും സമീപം ഒരു ബോംബ് പോലും പൊട്ടിത്തെറിച്ചില്ലെന്നത് ചരിത്രം.
ക്ഷേത്രത്തിന്റെ ചുമതല ബിഎസ്എഫിന്
യുദ്ധാനന്തരം ബിഎസ്എഫ് ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തു. ക്ഷേത്രപരിസരത്ത് ബിഎസ്എഫ് ലോംഗേവാല എന്ന പോസ്റ്റ് സ്ഥാപിക്കുകയും താനോത് മാതയുടെ പൂജാ ചടങ്ങുകളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഇന്നും ക്ഷേത്രം കൈകാര്യം ചെയ്യുന്നത് ബിഎസ്എഫ് ആണ്.
1971ലെ ലോംഗവാലയിൽ സംഭവിച്ചത്
ഇന്ത്യൻ സൈന്യം പാക് കിഴക്കൻ അതിർത്തിയിൽ പിടിമുറുക്കിയ കാലം. പാക് സൈന്യത്തിന്റെ ശ്രദ്ധ വീണ്ടും പടിഞ്ഞാറൻ രാജസ്ഥാനിലേക്ക് തിരിഞ്ഞു. 1965ൽ സദെവാലെയിൽ ആയിരുന്നെങ്കിൽ ഇത്തവണ പാക് സൈന്യം ആക്രമിച്ചത് ലോംഗേവാലയായിരുന്നു. മേജർ കുൽദീപ് സിംഗ് ചാന്ദ്പുരിയുടെ നേതൃത്വത്തിലുള്ള 120 പേരടങ്ങുന്ന സംഘമായിരുന്നു ഇവിടത്തെ നിയന്ത്രണം.
ഡിസംബർ 4 ന് പാക് സൈന്യം ഫുൾ ബറ്റാലിയനും ടാങ്ക് സ്‌ക്വാഡ്രണുമായി ലോംഗേവാലയെ ആക്രമിച്ചു. ഇത്തവണയും ദേവിയുടെ അടുത്ത് വീണ ബോംബുകൾ പൊട്ടിത്തെറിച്ചില്ല. നാല് ഹണ്ടർ യുദ്ധവിമാനങ്ങളുടെ 120 പേരടങ്ങുന്ന ഒരു കമ്പനിയാണ് 2000ലധികം വരുന്ന പാക് സൈനികരെ നിലംപരിശാക്കിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നാണ് ലോംഗേവാല.
ഇന്നും സൈനികരുടെ ശക്തി
1971-ലെ യുദ്ധവിജയത്തിന് ശേഷം തനോട്ട് മാതാ ക്ഷേത്രത്തിന്റെ പ്രശസ്തി ഉയരങ്ങളിലെത്തി. ബിഎസ്എഫ് ആ സ്ഥലത്ത് ഒരു വലിയ ക്ഷേത്രം നിർമിച്ചു, ഒപ്പം മ്യൂസിയവും.
പാക് സൈന്യം അന്ന് തൊടുത്തുവിട്ട ഷെല്ലുകൾ ഇന്നും ഇവിടെ നിരത്തിവെച്ചിട്ടുണ്ട്. ലോംഗേവാലയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനായി ഇന്ത്യൻ സൈന്യം വിജയ സ്തംഭം ക്ഷേത്രത്തിൽ സ്ഥാപിച്ചു. 1971- മഹത്തായ വിജയത്തിന്റെ സ്മരണയ്‌ക്കായി ഡിസംബർ 16ന് താനോട്ട് മാതാ ക്ഷേത്രത്തിൽ ഉത്സവം കൊണ്ടാടാറുണ്ട്. തങ്ങളെ തീർത്തും നിലംപരിശാക്കിയ താനോട്ട് മാതാക്ഷേത്രത്തെ പാക് സൈന്യം ഏറെ അതിശയത്തോടെയാണ് നോക്കികാണുന്നത്. യുദ്ധാനന്തരം പാക് സൈനിക ഉദ്യോഗസ്ഥൻ അനുമതിയോടെ ക്ഷേത്രം സന്ദർശിച്ചതായും പറയപ്പെടുന്നു.