കൊല്ലം: അയോദ്ധ്യയുടെ ഗതാഗത സൗകര്യത്തിന് കരുത്തേകാൻ കൊച്ചിൻ ഷിപ്പിയാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ. കൊച്ചിൻ വാട്ടർമെട്രോ മാതൃകയിലുള്ള രണ്ട് ഇലക്ട്രിക് ബോട്ടുകളാണ് അയോദ്ധ്യയിലെ സരയൂ നദിയിൽ എത്തുക. വാരാണസിയിലും ബോട്ടുകൾ സർവീസ് നടത്തും. അയോദ്ധ്യയിലേക്ക് ബോട്ട് കൊണ്ടുപോകാനുള്ള ടഗ്ഗ് കൊല്ലം പോർട്ടിൽ എത്തി.
50 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് ഐവി ആക്ട്-2021 (ഇൻലാൻഡ് വെസ്സൽസ് ആക്ട്) പ്രകാരം കൊടുങ്ങല്ലൂർ പോർട്ട് ഓഫീസിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ നിയമപ്രകാരം ആദ്യമായാണ് കേരളത്തിൽ ബോട്ട് രജിസ്‌ട്രേഷൻ നടക്കുന്നത്.
ഉൾനാടൻ ജലഗതാഗതം ശക്തിപ്പെടുത്താനായി ആവിഷ്‌കരിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇലക്ട്രിക് ബോട്ടുകൾ നിർമിച്ചിരിക്കുന്നത്. എട്ട് ബോട്ടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ഇതിൽ രണ്ടെണ്ണം കൊച്ചിയിലും ബാക്കി ആറെണ്ണം കൊച്ചിൻ ഷിപ്പിയാർഡിന്റെ തന്നെ ഹൂബ്ലിശാലയിൽ ഒരുക്കും.
ആദ്യം ബോട്ടുമായി മറ്റൊരു ടഗ്ഗ് വാരാണസിക്കു തിരിച്ചെങ്കിലും പാമ്പൻ പാലത്തിന് അടിയിലൂടെ കടന്നു പോകാൻ സാധിച്ചില്ല. തുടർന്ന് അടുത്ത തുറമുഖമായ കൊല്ലം പോർട്ടിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഗോവയിൽ നിന്ന് ‘ഭീം’ എന്ന വലിയ ടഗ്ഗ് എത്തിയാണ് ഇലക്ട്രിക് ബോട്ടുകൾ കൊണ്ടു പോയത്. ശ്രീലങ്കവഴി 15 ദിവസം കൊണ്ട് കൊൽക്കത്ത പോർട്ടിലും അവിടെ നിന്ന് സരയൂനദി വഴി അയോദ്ധ്യയിൽ എത്തും.