എറണാകുളം: കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ആരാധകർക്ക് ക്രിസ്തുമസ് സമ്മാനമൊരുക്കി ബ്ലാസ്‌റ്റേഴ്‌സ്. ഓക്ടോബർ എട്ടിന് മുംബൈ തട്ടകത്തിലുണ്ടായ തോൽവിക്ക് ക്രിസ്മസ് തലേന്ന് കൊച്ചിയിൽ മറുപടി നൽകി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് കൊമ്പൻമാരുടെ ജയം. ദിമിത്രിയോസ് ഡയമന്റകോസും ക്വാമി പെപ്രയുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയത്. ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ്. 9 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ഗോവയാണ് ഒന്നാമത്.
മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 11-ാം മിനിറ്റിൽ ക്വാമി പെപ്രയുടെ അസിസ്റ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കി. ഇടതുവിങ്ങിലൂടെ പെപ്ര നടത്തിയ മുന്നേറ്റത്തിനൊടുവിൽ മനോഹരമായ ഫസ്റ്റ് ടച്ചിലൂടെയാണ് ഡിമി വലകുലുക്കിയത്. സീസണിൽ താരം നേടുന്ന ആറാം ഗോളാണിത്. ഇൻജ്വറി ടൈമിൽ ഡിമിയുടെ അസിസ്റ്റിൽ പെപ്രയും വലകുലുക്കിയതോടെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് കൊമ്പൻമാർ മുന്നിട്ട് നിന്നു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് ശക്തമായ വെല്ലുവിളി ഉയർത്തി. പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്‌സ് നിരയിലെ അപകടകാരി. പക്ഷേ രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്താൻ ബാസ്‌റ്റേഴ്‌സിനായില്ല. കൊമ്പൻമാർക്കെതിരെ സമനില പിടിക്കാൻ മുംബൈ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം കുലുങ്ങിയില്ല. സീസണിലെ മുംബൈയുടെ ആദ്യ തോൽവിയാണിത്.