മംഗളൂരു: മംഗളൂരുവിൽ നിന്ന് ഗോവയിലേക്കും തിരിച്ചും വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങുന്നു. ഡിസംബർ 30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കും. മംഗളൂരു സെൻട്രലിൽ പുതിയതായി നിർമ്മിച്ച രണ്ട് പ്ലാറ്റ്‌ഫോമുകളും ഈ വേളയിൽ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാജ്യത്തെ വിവിധയിടങ്ങളിലായി ആറ് വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കും.
മംഗളൂരു സെൻട്രലിനും ഗോവയിലെ മഡ്ഗാവിനും ഇടയിലാകും സർവീസ് നടത്തുക. മംഗളൂരുവിൽ നിന്നും സർവീസ് നടത്തുന്ന ആദ്യ വന്ദേഭാരത് എക്‌സ്പ്രസാണിത്. സർവീസിന്റെ സമയക്രമം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 8.30-ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.05-ന് മഡ്ഗാവിൽ എത്തിച്ചേരും എന്ന് റിപ്പോർട്ടുകൾ പറയുന്നു.
മടക്കയാത്ര ആരംഭിക്കുക വൈകുന്നേരം 6.10-നാകും. മഡ്ഗാവിൽ നിന്നും പുറപ്പെട്ട് രാത്രി 10.45-ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. ഉഡുപ്പിയിലും കാർവാറിലുമാകും സ്റ്റോപ്പുകളുണ്ടാകുക. ചൊവ്വ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. 320 കിലോമീറ്റർ ദൂരമാണ് ഇരുസ്‌റ്റോപ്പുകളും തമ്മിലുള്ളത്. നാലര മണിക്കൂറാണ്് ഈ ദൂരം താണ്ടാൻ വന്ദേഭാരത് എടുക്കുന്ന സമയം.