അയോദ്ധ്യ: രാമക്ഷേത്രത്തിന്റ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യാതിഥിയായി ശിൽപി അന്നുഭായ് സോംപുരയും. ക്ഷേത്ര നിർമാണത്തിനാവശ്യമായ ആദ്യ ശില കൊത്തിയെടുത്ത അന്നുഭായ് സോംപുരയ്‌ക്ക് ചടങ്ങിൽ അതിഥിയായി പങ്കെടുക്കാനുളള ക്ഷണം ലഭിച്ചു കഴിഞ്ഞു. മുഖ്യാതിഥികളിൽ ഒരാളായാണ് 78 കാരൻ ചടങ്ങിന് എത്തുക.
ക്ഷേത്രം രൂപകല്പന ചെയ്ത പ്രശസ്ത ശിൽപി ചന്ദ്രകാന്ത് സോംപുരയുടെ നിർദ്ദേശപ്രകാരം 1990-ലാണ് അന്നുഭായ് സോംപുര അഹമ്മദാബാദിൽ നിന്നും അയോദ്ധ്യയിൽ എത്തിയത്. അന്ന് അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. സഹോദരൻ പ്രദീപ് സോംപുരയും മകൻ പ്രകാശും രാമജന്മഭൂമിയിലേക്കുള്ള യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചു. അങ്ങനെ ക്ഷേത്രത്തിനാവശ്യമായ ആദ്യ ശില കൊത്തിയെടുക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് ക്ഷേത്രനഗരത്തിൽ സ്ഥിര താമസമാക്കിയാണ് അദ്ദേഹം കൊത്തുപണികൾ നിർവഹിച്ചത്
അന്നത്തെ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) പ്രസിഡന്റും ക്ഷേത്ര പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായ അശോക് സിംഗാളാണ് അന്നു ഭായ്‌ക്ക് അയോദ്ധ്യയിൽ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകിയത്. മണിറാം ചാവ്നി ആശ്രമത്തിൽ ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് നൽകിയ താമസസ്ഥലത്താണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.
ചന്ദ്രകാന്ത് സോംപുരയുടെ നിർദ്ദേശപ്രകാരം വെറും രണ്ട് ശിലകൾ കൊണ്ടാണ് അന്നുഭായ് ജോലികൾ ആരംഭിച്ചത്. യന്ത്രത്തിന്റെ സഹായമില്ലാതെ കൈകൾ കൊണ്ടാണ് ശിലകൾ മിനുക്കിയെടുത്തത്. അന്ന് നിബിഡ വനത്താൽ ചുറ്റപ്പെട്ട വിജനമായ സ്ഥലമായിരുന്നു അത്. പിന്നീട് ഇതേ സ്ഥലമാണ് സമ്പൂർണ്ണ പണിശാലയായി മാറിയത്. ശിലകൾ മുറിക്കുന്നതിനുള്ള ആദ്യത്തെ യന്ത്രം 1996 ലാണ് അയോദ്ധ്യയിൽ എത്തിയത്. തുടർന്ന് നൂറുകണക്കിന് ശിൽപികളെ പണിശാലയിൽ നിയമിച്ചു.
തുടക്കത്തിൽ, അന്നുഭായിയും മകനും സഹോദരനും മാത്രമായിരുന്നു ശിൽപികളായി ഉണ്ടായത്. നിലവിൽ ഗുജറാത്ത്, രാജസ്ഥാൻ, മിർസാപൂർ, അയോദ്ധ്യ എന്നിവിടങ്ങളിൽ നിന്നുള്ള 150 ഓളം ശിൽപികൾ രാവും പകലും പ്രവർത്തിക്കുന്നുണ്ട്. ശ്രീരാമ ജന്മഭൂമിയിൽ ഭഗവാനെ പ്രതിഷ്ഠിക്കുന്നത് ദർശിക്കാൻ സാധിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് അന്നുഭായ് സോംപുര കരുതുന്നത്.