ഇന്ത്യയെ ആക്രമിക്കാൻ ഭീകരർ ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ലഷ്കർ ഇ ത്വയ്ബ തീവ്രവാദികൾ ഉപയോഗിച്ചത്. ബോഡി സ്യൂട്ടുകൾ, ക്യാമറകൾ, ആശയവിനിമയ ഉപകരണങ്ങൾ അടക്കമാണ് ഇവർക്ക് നൽകുന്നത്. സൈന്യത്തിനെതിരെ ആസൂത്രിത ആക്രമണമാണ് ഇവർ ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ ഉന്നംവയ്‌ക്കുന്നത്.
ഡ്രോണുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും ചൈന പാകിസ്താൻ സൈന്യത്തിന് നൽകുന്നുണ്ട്. ഇതെല്ലാം എത്തുന്നത് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന ഭീകരരുടെ കൈകളിലേക്കാണ്. സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്. മൂന്ന് പ്രധാന ആക്രമണമാണ് ജമ്മുകശ്മീരിൽ ഈ വർഷം മാത്രം നടന്നത്.
ചൈനീസ് സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച സ്നൈപ്പർ തോക്കുകളാണ് ഇന്ത്യൻ സൈനികർക്കെതിരെ ഉപയോഗിക്കുന്നത്. ജമ്മു അതിർത്തിയിൽ നവംബറിൽ നടന്ന ആക്രമണത്തിൽ സ്നൈപ്പർ തോക്കുൾ ഉപയോഗിച്ചതിന് തെളിവുണ്ട്. മൂന്ന് ആക്രമണങ്ങൾക്ക് ശേഷം ഭീകര സംഘടനകൾ പുറത്തുവിട്ട ചിത്രങ്ങൾ ചൈനീസ് നിർമ്മിത ക്യാമറയിലാണ് പകർത്തിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ രൂപമാറ്റം വരുത്തിയും എഡിറ്റ് ചെയ്തുമാണ് പുറത്തുവിട്ടത്. ആശയ വിനിമയത്തിനായി ഭീകരർ ഉപയോഗിക്കുന്ന എൻക്രിപ്റ്റഡ് മെസേജിംഗ് ഉപകരണങ്ങളും ചൈനീസ് നിർമ്മിതമാണ്.
പാകിസ്താൻ ആർമിക്ക് പതിവായി വരുന്ന ചൈനീസ് ആയുധങ്ങൾ അവർ ഉപയോഗിക്കുന്നില്ലെന്നും ഭീകര സംഘടനകൾക്ക് ലഭ്യമാക്കുകയാണെന്നുമാണ് കണ്ടെത്തൽ. ചൈനയുടെ സഹായത്തോടെ പാകിസ്താൻ അവരുടെ സൈബർ സഖ്യത്തെ കൂടുതൽ ശക്തമാക്കുകയാണെന്നും കണ്ടെത്തലുണ്ട്. അടുത്തിടെ പതിവായി പുതിയ തരം ആയുധങ്ങൾ പാകിസ്താന് ചൈന നൽകുന്നുണ്ട്. ഇതെല്ലാം ഉപയോഗിക്കുന്നത് ജയ്ഷെ-ലഷ്കർ ഭീകരറാണെന്നും സൂചനയുണ്ട്.