ന്യൂഡൽഹി : സേനാ മെഡൽ ജേതാവായ ലഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് നാഥ് അന്തരിച്ചു. 2015ൽ ജമ്മു കശ്മീരിലെ കുപ്വാരയിൽ ഇസ്ലാമിക ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് കോമയിലായിരുന്നു അദ്ദേഹം .
1998-ൽ ഷോർട്ട് സർവീസ് കമ്മീഷൻ വഴിയാണ് അദ്ദേഹം കരസേനയിൽ ചേർന്നത് . 14 വർഷത്തെ സേവനത്തിന് ശേഷം 2012ലാണ് അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചത്. എന്നിട്ടും രാജ്യത്തെ സേവിക്കാനുള്ള ആഗ്രഹത്തെ തുടർന്ന് സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ടെറിട്ടോറിയൽ ആർമിയിൽ ഓഫീസറായി ചേർന്നു.
2015 നവംബറിൽ കുപ്വാരയിലെ ഹാജി നാക മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ലെഫ്റ്റനന്റ് കേണൽ സിംഗിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കുടിലിൽ ഒളിച്ചിരുന്ന ഭീകരർ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ലഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് അന്ന് ടെറിട്ടോറിയൽ ആർമിയുടെ 160 ബറ്റാലിയനിൽ സേവനമനുഷ്ഠിക്കുകയായിരുന്നു .
ഈ ഓപ്പറേഷനിൽ ഒരു ടീമിനെ നയിക്കുന്നതിനിടെയാണ് കരൺബീർ സിങ്ങിന്റെ താടിയെല്ലിൽ വെടിയേറ്റത്. തുടർന്ന് ശ്രീനഗറിലെ ആർമി ആശുപത്രിയിലും , ഡൽഹിയിലും ചികിത്സയ്ക്കായി കൊണ്ടുപോയി. ജീവൻ രക്ഷിക്കാനായെങ്കിലും കോമയിലേക്ക് പോയി. എട്ട് വർഷമായി കരൺബീർ സിംഗിന് സംസാരിക്കാനും , ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നില്ല . ട്യൂബ് വഴിയായിരുന്നു അദ്ദേഹത്തിന് ദ്രാവകരൂപത്തിൽ ആഹാരം നൽകിയിരുന്നത് .