സെഞ്ചൂറിയൻ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മഴമൂലം നിർത്തിവച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 59 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. പ്രോട്ടീസ് പേസർ കഗീസോ റബാദയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മത്സരത്തിൽ അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. കെഎൽ രാഹുലും(70), മുഹമ്മദ് സിറാജുമാണ്(1) ഇന്ത്യയ്‌ക്ക് വേണ്ടി ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്.
പേസർമാരെ തുണയ്‌ക്കുന്ന പിച്ചിൽ തുടക്കം മുതൽ ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു മേൽക്കെ. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയ്‌ക്ക് നായകൻ രോഹിത് ശർമ്മയെ നഷ്ടമായി. സ്‌കോർ ബോർഡിൽ 13 റൺസായിരുന്നപ്പോഴാണ് രോഹിത് ശർമ്മയെ(5) ഇന്ത്യയ്‌ക്ക് നഷ്ടമായത്. കഗീസോ റബാദയാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. പിന്നാലെ തന്നെ യശസ്വി ജയ്‌സ്വാളിനെയും (17) നാന്ദ്രെ ബർഗർ കൂടാരം കയറ്റി. ശുഭ്മാൻ ഗില്ലിനും(2) നിറം മങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. നാന്ദ്രെ ബർഗർ തന്നെയാണ് ഗില്ലിന്റെയും വിക്കറ്റെടുത്തത്.
മദ്ധ്യനിരയിൽ ശ്രേയസ് അയ്യരും വിരാട് കോലിയും ചേർന്ന് പൊരുതി നിൽക്കാൻ ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. 50 പന്തിൽ നിന്ന് 31 റൺസ് നേടിയ ശ്രേയസ് അയ്യർ ബോൾഡായി. 61 പന്തിൽ 38 റൺസെടുത്ത വിരാട് കോലിയും റബാദയുടെ പന്തിലാണ് കൂടാരം കയറിയത്. രവിചന്ദ്ര അശ്വിനെയും(8) ശാർദൂൽ താക്കൂറിനെയും(24) മടക്കി റബാദ വിക്കറ്റ് നേട്ടം അഞ്ചാക്കി. ജസ്പ്രീത് ബുമ്രയ്‌ക്കും(1) കാര്യമായ സംഭാവനകൾ നൽകാനായില്ല. മാർക്കോ ജാൻസനാണ് ബുമ്രയുടെ വിക്കറ്റ് നേടിയത്.