ന്യൂഡൽഹി: 2024 ജനുവരി 22 ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഎമ്മിന്റെ നിലപാടിനെ പരിഹസിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. പ്രതിഷഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കേന്ദ്രസർക്കാർ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ശ്രീരാമ ഭഗവാന്റെ വിളിയുള്ളവർക്ക് മാത്രമേ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കൂവെന്ന് സിപിഎമ്മിന് പരിഹസിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.
പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പരിപാടിയിൽ നിന്ന് സിപിഎം വിട്ടു നിൽക്കുമെന്നും മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ പാർട്ടി എല്ലാ മത വിശ്വാസങ്ങളെയും ബഹുമാനിക്കുന്നുണ്ട്. എന്നാൽ മതത്തെ രാഷട്രീയവത്ക്കരിക്കുന്നത് ശരിയല്ലാത്തതിനാലാണ് ചടങ്ങിൽ പാർട്ടി പങ്കെടുക്കാത്തതെന്നാണ് ബൃന്ദ കാരാട്ടിന്റെ അവകാശവാദം. സിപിഎമ്മിന്റെ ഈ നിലപാടിനെയാണ് മീനാക്ഷി ലേഖി വിമർശിച്ചത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെയും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് കേന്ദ്രസർക്കാർ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലെയോ എന്ന് കോൺഗ്രസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ജനുവരി 22 ന് ഉച്ചയ്‌ക്ക് 12.45-നാണ് രാംലല്ലയുടെ വിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-ൽ അധികം വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.